തിരുവനന്തപുരം; മദ്യവില വർദ്ധിപ്പിക്കാനുളള സംസ്ഥാന സർക്കാർ തീരുമാനം അശാസ്ത്രീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വൻകിട മദ്യകമ്പനികൾക്കു വേണ്ടി വിറ്റുവരവ് നികുതി ഒഴിവാക്കിക്കൊടുക്കാൻ സി.പി.എം നേതാക്കൾ ഇടപെട്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം വേണമെന്നും വി.ഡി സതീശൻ പറഞ്ഞു.
മദ്യ കമ്പനികൾ നൽകേണ്ടിയിരുന്ന അഞ്ച് ശതമാനം വിറ്റുവരവ് നികുതി ഒഴിവാക്കിയതിനെ തുടർന്നുണ്ടാകുന്ന 150 കോടി രൂപയുടെ വരുമാന നഷ്ടം പരിഹരിക്കാനാണ് മദ്യവില കൂട്ടാൻ സർക്കാർ തീരുമാനിച്ചത്. ഇപ്പോഴത്തെ വർധന കൂടിയാകുമ്പോൾ വിദേശ മദ്യത്തിനുള്ള വിൽപന നികുതി 247 ശതമാനത്തിൽ നിന്നും 251 ശതമാനമായി വർധിക്കുമെന്ന് വി.ഡി സതീശൻ പറഞ്ഞു. ഈ വർധനവ് മദ്യ കമ്പനികളെ സഹായിക്കാൻ വേണ്ടി മാത്രമാണ്. ഇത് പകൽക്കൊള്ളയാണെന്നതിൽ തർക്കമില്ലെന്നും നേരിട്ടോ അല്ലാതെയോ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളംതെറ്റിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മദ്യവില അമിതമായി വർധിപ്പിക്കുന്നത് മാരക ലഹരി വസ്തുക്കളിലേക്ക് വഴിതിരിച്ച് വിടുമെന്ന യാഥാർത്ഥ്യവും സർക്കാർ കാണാതിരിക്കരുത്. ലഹരിവിരുദ്ധ ക്യാമ്പയിൻ നടത്തുന്ന സർക്കാർ തന്നെ മയക്കുമരുന്ന് വ്യാപനത്തിന് വഴിമരുന്നിടുന്നത് ദൗർഭാഗ്യകരമാണെന്നും സതീശൻ കുറ്റപ്പെടുത്തി. മദ്യവില കൂട്ടിയാലും ഉപഭോഗം കുറയില്ലെന്നതാണ് നമുക്ക് മുന്നിലുള്ള യാഥാർത്ഥ്യം. മദ്യ ഉപഭോഗം ഘട്ടം ഘട്ടമായി കുറയ്‌ക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിൽ എത്തിയ എൽ.ഡി.എഫ് അത് നടപ്പാക്കിയില്ലെന്നു മാത്രമല്ല പൂട്ടിക്കിടന്ന 407 ബാറുകൾ തുറക്കുകയും 118 പുതിയ ബാറുകൾക്ക് പുതുതായി അനുമതി നൽകുകയും ചെയ്തതായി പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
സർക്കാരിന്റെ ധൂർത്തും നികുതി പിരിവിലെ കെടുകാര്യസ്ഥതയെയും തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് പകരമായി മദ്യ വില അടിക്കടി വർധിപ്പിക്കുന്നത് തെറ്റായ സാമ്പത്തികശാസ്ത്ര രീതിയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
Comments