ഇസ്ലാമാബാദ് : എന്നും വിവാദങ്ങൾക്കൊപ്പമാണ് പാക് ആർമിയുടെ യാത്ര . രാജ്യം കടക്കെണിയിൽപ്പെട്ട് നട്ടം തിരിയുമ്പോഴും ഒന്നര ലക്ഷം കോടിയുടെ ബിസിനസാണ് പാക് സൈന്യം നടത്തുന്നത് . പാകിസ്താന് സൈനിക മേധാവി സ്ഥാനത്തിരുന്ന ആറുവര്ഷക്കാലംകൊണ്ട് ജനറല്‍ ഖമര്‍ ജാവേദ് ബജ്വയും കുടുംബാംഗങ്ങളും സ്വന്തമാക്കിയത് കോടിക്കടക്കിണ് രൂപയുടെ അനധികൃത സമ്പാദ്യമെന്ന ആരോപണവും ഇതിന് ആക്കം കൂട്ടുന്നു . അതിനു പിന്നാലെയാണ് പാക് സൈന്യത്തിന് പുതിയ മേധാവിയെ പ്രഖ്യാപിച്ചിരിക്കുന്നത് .
ലഫ്റ്റനന്റ് ജനറൽ അസിം മുനീറാണ് ബജ്വയുടെ പിൻഗാമി . എന്നാൽ പുതിയ മേധാവി വരുന്നത് കൊണ്ട് ഇന്ത്യയുമായുള്ള ബന്ധത്തിന് യാതൊരു മാറ്റവും ഉണ്ടാകാൻ സാദ്ധ്യതയില്ല . 40 ധീരരായ സിആർപിഎഫ് ജവാന്മാരുടെ ജീവൻ എടുത്ത 2019 പുൽവാമ ആക്രമണ സമയത്ത് മുനീറായിരുന്നു ഐഎസ്ഐയുടെ മേധാവി . അന്നത്തെ ഭീകരാക്രമണത്തിന് സഹായം നൽകിയതിനു പിന്നിൽ ഐ എസ് ഐയ്ക്ക് പങ്കുണ്ടെന്ന് പിന്നീട് റിപ്പോർട്ടുകളുമുണ്ടായിരുന്നു.
പാകിസ്താനിലെ പഞ്ചാബ് മംഗ്ലയിലുള്ള ഓഫീസേഴ്സ് ട്രെയിനിംഗ് സ്കൂളിൽ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് അസിം മുനീർ സർവീസിൽ ചേർന്നത്. പാകിസ്താന്റെ ഫ്രോണ്ടിയർ ഫോഴ്സ് റെജിമെന്റിന്റെ 23-ാം ബറ്റാലിയനിൽ കമ്മീഷൻ ചെയ്തുകൊണ്ടാണ് മുനീർ സേവനം ആരംഭിച്ചത്. ഒരു ഉദ്യോഗസ്ഥനെന്ന നിലയിൽ, മുനീർ റാങ്കുകളിലൂടെ അതിവേഗം ഉയരുകയും കരസേനയിലെ ചില പ്രധാന സ്ഥാനങ്ങൾ വഹിക്കുകയും ചെയ്തു.
2014 നും 2016 നും ഇടയിൽ നോർത്തേൺ ഏരിയകളിലെ ഫോഴ്സ് കമാൻഡിൽ ബ്രിഗേഡിയറും ആയിരുന്നു മുനീർ . സേവനമനുഷ്ഠിച്ച ദിവസം മുതൽ മുനീർ ജനറൽ ബജ്വയുടെ അടുത്ത സഹായിയായി മാറി .
2017ൽ പാക് മിലിട്ടറി ഇന്റലിജൻസിന്റെ ഡിജിയുടെ ചുമതലയിലേക്ക് ഉയർത്തപ്പെട്ട മുനീർ ഏകദേശം 21 മാസത്തോളം സേവനമനുഷ്ഠിച്ചു. പാക് ചാരസംഘടനയുടെ തലവനായി അദ്ദേഹത്തിന്റെ സേവനം ഹ്രസ്വകാലമായിരുന്നു, ഐഎസ്ഐയുടെ 23-ാമത് ഡയറക്ടർ ജനറലിനെ 8 മാസത്തിനു ശേഷം സ്ഥാനത്ത് നിന്ന് നീക്കി. അതിനു കാരണമായതോ പുൽ വാമ ആക്രമണവും അതിനു ശേഷം ഇന്ത്യ നൽകിയ തിരിച്ചടിയും .
പാകിസ്താന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. പുൽവാമ ആക്രമണത്തിന് പാക് സൈന്യത്തിനും ചാര സംഘടനയായ ഐഎസ്ഐയ്ക്കും നേരിട്ടു പങ്കുണ്ടെന്നാണ് കരസേന വ്യക്തമാക്കിയത്.
2019 ഫെബ്രുവരി 14ന് പുല്‍വാമയില്‍ സി.ആര്.പി.എഫ്. വാഹനവ്യൂഹത്തിനു നേരെ നടന്ന ഭീകരാക്രമണത്തിനുള്ള മറുപടിയായാണ് ഫെബ്രുവരി 26ന് ഇന്ത്യ, ബാലാക്കോട്ടിലെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ക്കു നേരെ വ്യോമാക്രമണം നടത്തിയത്
ജെയ്ഷെ മുഹമ്മദിന്റെ പരിശീലന ക്യാമ്പുകള്‍ക്കു മേല്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ ഭീകരവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ഈ തിരിച്ചടി, പാകിസ്താന്റെ മുഖത്തേറ്റ പ്രഹരമായിരുന്നു. പാകിസ്താന്റെ ഒറ്റ റഡാറുകൾക്കും , രഹസ്യാന്വേഷണ ഏജൻസികൾക്കും കണ്ടെത്താനാകാതെ ഇന്ത്യ നടത്തിയ തിരിച്ചടിയായിരുന്നു ബാലാക്കോട്ട് . ഇതാണ് സ്ഥാനം നൽകി എട്ടുമാസത്തിനു ശേഷം മുനീറിനെ ആ സ്ഥാനത്ത് നിന്ന് മാറ്റാൻ അന്നത്തെ പാക് പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചത് .
Comments