ദോഹ: ഖത്തർ ലോകകപ്പിൽ ആദ്യ മത്സരത്തിനായി ഇറങ്ങിയ കരുത്തരായ മഞ്ഞപ്പട, ആരാധകരെ ആവേശത്തിലാഴ്‌ത്തിയ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. എന്നാൽ മത്സരം അവസാനിക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് സൂപ്പർതാരം നെയ്മറിനേറ്റ പരിക്ക് ആരാധകർക്കിടയിൽ ആശങ്കയാവുകയാണ്.
സെർബിയയുമായുള്ള മത്സരത്തിനിടെ വലതു കണങ്കാലിനായിരുന്നു നെയ്മറിന് പരിക്കേറ്റത്. തുടർന്ന് കളി തീരാൻ വെറും പത്ത് മിനിറ്റ് ബാക്കിയുള്ളപ്പോൾ താരത്തെ മത്സരത്തിൽ നിന്നും പിൻവലിക്കുകയായിരുന്നു. സെർബിയൻ താരമായ നിക്കോളാ മിലെൻകോവിക്കിന്റെ ടാക്കിളിനിടെയായിരുന്നു നെയ്മറിന് പരിക്കേറ്റത്. ഇതോടെ കളിയുടെ 80-ാം മിനിറ്റിൽ നെയ്മറിന് പകരം ആന്റണിയെ കളത്തിലിറക്കി.
റിച്ചാർലിസണിന്റെ തകർപ്പനായ രണ്ട് ഗോളുകൾ ആരാധകർക്ക് നൽകിയ സന്തോഷം അധികനേരം നീണ്ടുനിന്നിരുന്നില്ല. നെയ്മറിന് പരിക്കേറ്റതോടെ ഐസ് പാക്കറ്റുകളുമായി പരിശീലകർ ഗ്രൗണ്ടിലേക്ക് ഇരച്ചെത്തി. ഏറെ നിരാശനായ നെയ്മർ കുറച്ചുസമയം ഗ്രൗണ്ടിൽ ഇരുന്നതിന് ശേഷം പതിയെ എഴുന്നേറ്റ് ലോക്കർ റൂമിലേക്ക് പോകുകയായിരുന്നു. മുടന്തിയുള്ള നെയ്മറിന്റെ പോക്കിൽ മഞ്ഞപ്പടയുടെ ആരാധകർ തീർത്തും നിരാശയിലായി. എന്നാൽ ഖത്തർ ലോകകപ്പിൽ മത്സരിക്കാൻ നെയ്മർ തിരിച്ചുവരുമെന്നാണ് താൻ ഉറച്ചുവിശ്വസിക്കുന്നതെന്ന് കോച്ച് ടിറ്റേ പ്രതികരിച്ചു. ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന വാക്കുകളായിരുന്നു അത്.
വിശദമായ സ്‌കാനിങ്ങിനും പരിശോധനകൾക്കും ശേഷമേ പരിക്കിന്റെ ഗൗരവത്തെക്കുറിച്ച് വ്യക്തത വരുത്താനാകൂവെന്ന് ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലസ്മർ പറഞ്ഞു. ആറാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് ഖത്തറിലെത്തിയ കാനറികൾക്ക് വരും മത്സരങ്ങളിൽ നെയ്മറില്ലാതെ കളിക്കേണ്ടി വരുമോയെന്നതാണ് ആരാധകരും ടീമംഗങ്ങളും ഒരുപോലെ നേരിടുന്ന ആശങ്ക. തുടർന്നും നെയ്മറിന് കളിക്കാനാകുമോയെന്ന കാര്യം അടുത്ത 48 മണിക്കൂറിനുള്ളിൽ അറിയാൻ കഴിയുമെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്.
Comments