ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളായ ഭീകരർക്ക് രാഷ്‌ട്രീയ പാർട്ടികൾ സംരക്ഷണം നൽകിയിരുന്നതായി യുഎന്നിലെ സ്ഥിരം പ്രതിനിധി അംബാസഡർ രുചിര കാംബോജ് പറഞ്ഞു. ഇത്തരം രാഷ്‌ട്രീയ പാർട്ടികളുടെ സാന്നിധ്യം ഇന്ത്യയിൽ കൂടുതൽ ഭീകരാക്രമണങ്ങൾ നടത്തുന്നതിന് ഭീകരർക്ക് സഹായം നൽകിയതായും ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ സമിതിയെ അഭിസംബോധന ചെയ്ത് അവർ വ്യക്തമാക്കി. 2008-ൽ പാകിസ്താൻ ഭീകരർ കടൽ മാർഗം മുംബൈ നഗരത്തിലെത്തി 166 പേരുടെ ജീവനാണ് എടുത്തത്. 10-ഓളം ഭീകരർ നാല് ദിവസം നഗരത്തിൽ തങ്ങിയാണ് ആക്രമണം നടത്തിയത്.
തീവ്രവാദം അന്താരാഷ്‌ട്ര സമാധാനത്തിനും സുരക്ഷയ്‌ക്കും ഗുരുതര ഭീഷണി ഉയർത്തുന്നത് തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു. ഏഷ്യൻ,ആഫ്രിക്കൻ രാജ്യങ്ങളിൽ ഐഎസ്, അൽ-ഖ്വയ്ദ തുടങ്ങിയ നിരോധിത ഭീകര സംഘടനകളാണ് ഭീഷണി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇവരെ സഹായിക്കുന്നതിനായി ചൈനയും ശ്രമങ്ങൾ നടത്തുന്നതായും അവർ പരാമർശിച്ചു.
പാകിസ്താൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-ത്വയ്ബ തലവൻ ഹാഫിസ് സയീദിന്റെ മകൻ ഹാഫിസ് തലാഹ് സയീദിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെയും അമേരിക്കയുടെയും നിർദേശത്തെ ചൈന ആവർത്തിച്ച് തടയുന്നതായും യുഎൻ പ്രതിനിധി വ്യക്തമാക്കി
Comments