അഹമ്മദാബാദ്: ഗോധ്ര കലാപം ഊതിക്കെടുത്തി ഗുജറാത്തിനെ ശാന്തമാക്കി നിലനിർത്തിയത് ബിജെപിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2002 ഫെബ്രുവരിയിൽ ഗോധ്രയിൽ ട്രെയിൻ കത്തിച്ചതിന് പിന്നാലെ ചില സാമൂഹ്യവിരുദ്ധർ സംസ്ഥാനത്തെ കലാപഭൂമിയാക്കാൻ നീക്കം നടത്തി. കോൺഗ്രസ് അവരെ പിന്തുണയ്‌ക്കുകയാണ് ചെയ്തതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
ഖേഡ ജില്ലയിലെ മഹൂദയിൽ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുക്കവേയാണ് അമിത് ഷാ പഴയ ചരിത്രം ഓർമ്മിപ്പിച്ചത്. 2002 ൽ അവരെ ഒരു പാഠം പഠിപ്പിച്ചതോടെ അവർ ആ വഴി ഉപേക്ഷിച്ചു. 2002 മുതൽ 2022 വരെ വീണ്ടുമൊരു കലാപത്തിന് അവർ മുതിർന്നിട്ടില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
സാമുദായിക സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചവർക്കെതിരെ ബിജെപി ശക്തമായ നടപടി സ്വീകരിച്ചതുകൊണ്ടാണ് ഗുജറാത്ത് ഇന്നും ശാന്തമായി നിലനിൽക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെതിരായ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. വോട്ട്ബാങ്ക് രാഷ്‌ട്രീയമാണ് കോൺഗ്രസ് ഇവിടെയും കണക്കിലെടുത്തതെന്നും അമിത് ഷാ പറഞ്ഞു.
കോൺഗ്രസ് ഭരിച്ചുകൊണ്ടിരുന്ന 1995 ന് മുൻപ് ഗുജറാത്തിൽ വർഗീയ കലാപങ്ങൾ വ്യാപകമായിരുന്നു. വിവിധ സമുദായങ്ങളിലെയും ജാതിയിൽപെട്ടവരെയും തമ്മിലടിപ്പിക്കുകയായിരുന്നു കോൺഗ്രസ് ചെയ്തതെന്നും അതിലൂടെ വോട്ട് ബാങ്ക് വളർത്തുക മാത്രമായിരുന്നു കോൺഗ്രസിന്റെ ലക്ഷ്യമെന്നും അമിത് ഷാ വിമർശിച്ചു.
Comments