ഭോപ്പാൽ: രാഹുൽ ഗാന്ധിയുടെ ക്ഷേത്ര ദർശനങ്ങളും വേഷവിധാനങ്ങളുമെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. ബിജെപിയും ശിവേസനയും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എത്തുമ്പോഴുള്ള രാഹുൽ ഗാന്ധിയുടെ വേഷം കെട്ടലുകളെ പരിഹസിച്ചു കൊണ്ട് നിരവധി ട്രോളുകളും ഉയരുന്നുണ്ട്. ഇതിനിടെ, മദ്ധ്യപ്രദേശിലെ ഓംകാരേശ്വറിൽ ‘മാ നർമ്മദാ’ ആരതി നടത്തിയിരിക്കുകയാണ് രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർട്ടി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക വാദ്രയും. ഭാരത് ജോഡോ യാത്ര മദ്ധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കളുടെ ക്ഷേത്ര ദർശനം.
നർമ്മദാ നദിയുടെ തീരത്തുള്ള ബ്രഹ്മപുരി ഘട്ടിൽ പൂജാരിമാരോടൊപ്പം ആരതി നടത്തുന്ന രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇരുവരും വിളക്കുകൾ കത്തിക്കുന്നതും കാണാം. നദിയിൽ രാഹുൽ ഗാന്ധി ഒരു “ചുനാരി” അർപ്പിച്ചു. തുടർന്ന് രാജ്യത്തെ 12 ജ്യോതിർലിംഗങ്ങളിലൊന്നായ ഓംകാരേശ്വറിൽ പ്രാർത്ഥിച്ചു. തലപ്പാവും ‘ഓം’ എന്നെഴുതിയ പട്ടും അണിഞ്ഞു കൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ ചിത്രവും പുറത്തുവന്നു.
പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്രയും മകൻ റെഹാനും ആരതിയിൽ പങ്കെടുത്തു. നേതാക്കളുടെ വരവ് പ്രമാണിച്ച് ഘട്ടിന്റെ പടികളിൽ പച്ച പരവതാനി വിരിക്കുന്നത് ഉൾപ്പെടെ വിപുലമായ ക്രമീകരണങ്ങളാണ് കോൺഗ്രസ് പ്രവർത്തകർ ഒരുക്കിയത്. ബ്രഹ്മപുരി ഘട്ടിലേക്കുള്ള ഭക്തരുടെ പ്രവേശനം പോലീസ് തടയുകയും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സമീപത്തെ കടകളുടെ ഷട്ടറുകൾ താഴ്‌ത്താൻ നിർദേശിക്കുകയും ചെയ്തു.
Comments