ഇടുക്കി: വീടൊഴിയണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് ലഭിച്ചതിന് പിന്നാലെ മുൻ എംഎൽഎ രാജേന്ദ്രൻ നടത്തിയ പരാമർശത്തിൽ മറുപടിയുമായി എംഎൽഎ എംഎം മണി. രാജേന്ദ്രന് നോട്ടീസ് നൽകിയതിന് പിന്നിൽ താനാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മണി പറഞ്ഞു. വീടിരിക്കുന്ന ഭൂമി പുറമ്പോക്ക് ആണെന്നും, അതിനാൽ ഇത് ഒഴിയണമെന്നും ആവശ്യപ്പെട്ടുള്ള നോട്ടീസ് രാഷ്‌ട്രീയ പ്രേരിതരമാണെന്നും, ഇതിന് പിന്നിൽ മണിയാണെന്നുമായിരുന്നു രാജേന്ദ്രൻ ആരോപിച്ചത്.
നോട്ടീസ് കൊടുത്തതിനു പിന്നിൽ താനാണെന്ന് പറയുന്നത് അസംബന്ധവും പോക്രിത്തരവുമാണ്. അത് തന്റെ പണിയല്ല. താൻ ആരോടും ഇങ്ങനെയൊന്നും ചെയ്യാറില്ല. രാജേന്ദ്രൻ ഭൂമി കയ്യേറിയോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത്, റവന്യൂ വകുപ്പാണ്. പഴയ എംഎൽഎ സ്ഥാനം ഉപയോഗിച്ച് വല്ല തട്ടിപ്പും നടത്തിയോ എന്ന് റവന്യൂവകുപ്പ് കണ്ടെത്തും. നോട്ടീസ് നൽകാൻ താൻ പറഞ്ഞിട്ടില്ല, ഇനിയങ്ങോട്ട് പറയുകയുമില്ലെന്നും മണി ആവർത്തിച്ചു.
രാജേന്ദ്രൻ കുടിയ്‌ക്കുന്ന വെള്ളത്തിൽ മോശം പണിയാണ് കാണിച്ചത്. തെരഞ്ഞെടുപ്പിൽ പാർട്ടി ഏൽപ്പിച്ച പണി രാജേന്ദ്രൻ ചെയ്യണമായിരുന്നു. ഇത് ചെയ്യാതെ പിറപ്പില്ലാത്ത പണിയാണ് കാണിച്ചത് എന്നും മണി കൂട്ടിച്ചേർത്തു.
രാവിലെയാണ് വീടൊഴിയണമെന്ന് കാണിച്ച് രാജേന്ദ്രന് റവന്യൂവകുപ്പ് നോട്ടീസ് നൽകിയത്. വീടിരിക്കുന്ന സ്ഥലം പുറമ്പോക്ക് ഭൂമിയാണെന്നും, ഏഴ് ദിവസത്തിനുള്ളിൽ ഒഴിയണമെന്നുമാണ് നോട്ടീസിലെ നിർദ്ദേശം.
Comments