ജെനീവ: സ്ത്രീകളോടുള്ള താലിബാന്റെ പെരുമാറ്റം മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായി കണക്കാക്കാമെന്ന് ഐക്യരാഷ്‌ട്രസഭ. പാർക്കുകൾ, ജിമ്മുകൾ, സ്‌കൂളുകൾ, സർവകലാശാലകൾ തുടങ്ങി പൊതുയിടങ്ങളിൽ നിന്നും സ്ത്രീകളെ മാറ്റി നിർത്തുന്ന താലിബാന്റെ നടപടികളെ പരാമർശിച്ചായിരുന്നു യുഎന്നിന്‌റെ പ്രഖ്യാപനം.
അഫ്ഗാനിസ്ഥാനെക്കുറിച്ച് പഠനം നടത്തിയ യുഎന്നിന്റെ പ്രത്യേക റിപ്പോർട്ടർ റിച്ചാർഡ് ബെന്നറ്റും സംഘവുമാണ് ഇപ്രകാരം വിലയിരുത്തിയത്. സ്ത്രീകളോടും കുട്ടികളോടുമുള്ള താലിബാന്റെ മോശം പെരുമാറ്റം ഒരു പ്രത്യേക ലിംഗക്കാരോട് കാണിക്കുന്ന പീഡനത്തിന് തുല്യമാണെന്നും വിദഗ്ധ സംഘം അഭിപ്രായപ്പെട്ടു.
സ്ത്രീകളെ അവരുടെ വീടുകളിൽ തന്നെ അടച്ചിടുന്നത് തടവിലാക്കുന്നതിന് തുല്യമാണ്. ഗാർഹിക പീഡനത്തിന് സമാനമാണിതെന്നും നിരവധി സ്ത്രീകളിൽ ഇത് മാനസിക പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും വിദഗ്ധ സംഘം വ്യക്തമാക്കി.
യുഎന്നിന്റെ വിലയിരുത്തലിൽ താലിബാൻ വിദേശകാര്യമന്ത്രാലയം പ്രതികരണവുമായി രംഗത്തെത്തി. സ്ത്രീകളുടെ അവകാശങ്ങളുടെയും സമത്വത്തിന്റെയും പേരിൽ നിഷ്‌കളങ്കരായ അഫ്ഗാനികൾക്ക് മേൽ യുദ്ധക്കുറ്റവും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യവും ആരോപിച്ച് ഉപരോധം ഏർപ്പെടുത്തുന്നതാണ് യുഎന്നിന്റെ ഭരണരീതിയെന്നായിരുന്നു താലിബാൻ ഇതിനോട് പ്രതികരിച്ചത്.
2021 ഓഗസ്റ്റിലായിരുന്നു അഫ്ഗാനിൽ താലിബാൻ വീണ്ടും അധികാരം പിടിച്ചെടുത്തത്. ഇസ്ലാമിക നിയമങ്ങൾക്കനുസരിച്ച് സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് താലിബാൻ പ്രഖ്യാപിച്ചിരുന്നു. ഭരണത്തിൽ കയറിയതിന് പിന്നാലെ സ്ത്രീകളെ വീണ്ടും അടിച്ചമർത്തുന്ന സമീപനമായിരുന്നു താലിബാൻ സ്വീകരിച്ചത്. പൊതുസ്ഥലങ്ങളിൽ പലയിടത്തും സ്ത്രീകളുടെ സാന്നിധ്യം താലിബാൻ നിരോധിച്ചു. സ്‌കൂൾ-കോളേജ് വിദ്യാഭ്യാസവും വിലക്കി. ഇതിനെതിരെ വലിയ പ്രതിഷേധമായിരുന്നു അഫ്ഗാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. ഇതിനിടെയാണ് യുഎൻ വിദഗ്ദ സംഘത്തിന്റെ വിലയിരുത്തൽ പുറത്തുവന്നിരിക്കുന്നത്.
Comments