ഡെറാഡൂൺ: നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കൾക്കും, പ്രവർത്തകർക്കും മുന്നറിയിപ്പുമായി ഉത്തരാഖണ്ഡ് പോലീസ്. നിരോധനം ലംഘിച്ച് പ്രവർത്തനം തുടർന്നാൽ കർശന നിയമ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. നിരോധിച്ചിട്ടും ചില ഭാഗങ്ങളിൽ പോപ്പുലർ ഫ്രണ്ട് രഹസ്യമായി പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ഇത്തരക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയത്.
ഇന്നലെയാണ് ഇതു സംബന്ധിച്ച് ഉത്തരാഖണ്ഡ് പോലീസ് നോട്ടീസ് പുറപ്പെടുവിച്ചത്. പോപ്പുലർ ഫ്രണ്ടിനും, ക്യാമ്പസ് ഫ്രണ്ട് ഉൾപ്പെടെയുള്ള പോപ്പുലർ ഫ്രണ്ടിന്റെ പോഷക സംഘടനകൾക്കും നിർദ്ദേശങ്ങൾ ബാധകമാണ്. പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
നിരന്തരം രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് സെപ്തംബർ 28 നായിരുന്നു പോപ്പുലർ ഫ്രണ്ടിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ടിന്റെ പോഷക സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാം കൗൺസിൽ, നാഷണൽ കൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ, നാഷണൽ വിമൺസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, ഇംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ സംഘടനകൾക്കും നിരോധനമുണ്ട്.
Comments