ന്യൂഡൽഹി: ജി20 ഉച്ചകോടിയിൽ രാജ്യത്തിന് അദ്ധ്യക്ഷത വഹിക്കാനാകുന്നത്് ഏറെ അഭിമാനകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പദവി രാജ്യത്തിന് മികച്ച ഒട്ടനവധി അവസരങ്ങളാണ് നൽകുന്നതെന്നും സമസ്ത മേഖലകളിലും ഉച്ചകോടി ഉണർവ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് ഇക്കാര്യം പരാമർശിച്ചത്.
ജി20 മികച്ച അവസരമാണെന്നും ആഗോള നന്മയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന ആശയത്തിലൂന്നി സാദ്ധ്യമായ മാറ്റങ്ങൾ ആഗോളത്തലത്തിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് മോദി സൂചിപ്പിച്ചു. സമത്വം, ആഗോള സമാധാനം, സുസ്ഥിര വികസനം എന്നിവയിലൊക്കെ രാജ്യത്തിന് ബൃഹത്തായ സംഭാവനകൾ നൽകാനാകും.
ഡിസംബർ ഒന്ന് മുതൽ ഒരു വർഷത്തേക്കാണ് അദ്ധ്യക്ഷ പദവി ലഭിക്കുന്നത്. വരും വർഷത്തിൽ 200 ഓളം യോഗങ്ങളിലാണ് ഇന്ത്യ അദ്ധ്യക്ഷത വഹിക്കേണ്ടി വരിക. വരും മാസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ഓരോ പരിപാടിയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളളവർക്ക് നിങ്ങളുടെ സംസ്ഥാനങ്ങൾ സന്ദർശിക്കാനുളള അവസരം കൂടിയാണ് ഇതിലൂടെ ഉണ്ടാകുകയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആഗോള തലത്തിൽ വൻ മാറ്റങ്ങളാണ് രാജ്യം പ്രതീക്ഷിക്കുന്നെതന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി പേർ ഇത് സംബന്ധിച്ച് തനിക്ക് കത്തയച്ചതായും പ്രധാനമന്ത്രി അറിയിച്ചു.
ബഹിരാകാശ രംഗത്ത് ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുന്ന അതുല്യ നേട്ടങ്ങളെ കുറിച്ചും പ്രധാനമന്ത്രി മൻ കി ബാത്തിൽ പരാമർശിച്ചു. സ്വകാര്യ മേഖലയിൽ വികസിപ്പിച്ച ആദ്യ റോക്കറ്റായ വിക്രം എസിന്റെ വിക്ഷേരണം പുതിയ ചരിത്രം സൃഷ്ടിച്ചതായും അദ്ദേഹം പറഞ്ഞു. അയൽ രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കുന്നതിലും രാജ്യം ശ്രദ്ധാലുവാണെന്നും മോദി വ്യക്തമാക്കി. ഇന്ത്യയും ഭൂട്ടാനും സംയുക്തമായി വിക്ഷേപിച്ച ഓഷ്യൻസാറ്റും വിജയകരമായെന്നും സമുദ്ര നിരീക്ഷണ രംഗത്ത് പുത്തൻ പ്രതീക്ഷകളാണ് നൽകുന്നതെന്നും സൂചിപ്പിച്ചു. രാജ്യത്തെ യുവാക്കളാണ് ഇന്ത്യയുടെ ശക്തിയെന്നും പുതിയ നേട്ടങ്ങൾ കൈവരിക്കാൻ യുവ തലമുറയ്‌ക്ക് കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Comments