തിരുവനന്തപുരം: അഭിമാന പദ്ധതിയെന്ന് കൊട്ടിഘോഷിച്ച സിൽവർ ലൈൻ പദ്ധതിയിൽ നിന്നും പിൻവാങ്ങി പിണറായി സർക്കാർ. ഭൂമിയേറ്റെടുക്കാനും സർവ്വേയ്‌ക്കുമായി നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും റവന്യൂവകുപ്പ് അടിയന്തിരമായി തിരിച്ചു വിളിക്കും. ഇതുമായി ബന്ധപ്പെട്ട് റെവന്യൂവകുപ്പ് ഉത്തരവ് പുറത്തിറക്കി.
ലാൻഡ് റെവന്യൂ കമ്മീഷണർക്കും, ജില്ലാ കളക്ടർമാർക്കുമാണ് നിർദ്ദേശം നൽകിയത്. 11 ജില്ലകളിലെ ഭൂമിയേറ്റെടുക്കൽ നടപടിയ്‌ക്കായി 205 ഉദ്യോഗസ്ഥരെയാണ് റവന്യൂവകുപ്പ് നിയോഗിച്ചിരുന്നത്. ഇതിന് പുറമേ സാമൂഹിക ആഘാത പഠനവുമായി ഇനി മുന്നോട്ട് പോകേണ്ടെന്നും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടികളും നിർത്തിവയ്‌ക്കാൻ റവന്യൂവകുപ്പിന്റെ ഉത്തരവിൽ പറയുന്നു. കേന്ദ്രം അനുമതി നൽകിയ ശേഷം മതി സാമൂഹിക ആഘാത പഠനം എന്നാണ് സർക്കാർ തീരുമാനം.
കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയാണെന്ന സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ കെ-റെയിൽ താൽക്കാലികമായി നിർത്തി വക്കുകയാമെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കെ-റെയിൽ കോർപ്പറേഷനും വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വാദങ്ങളെല്ലാം തള്ളുന്നതാണ് റെവന്യൂവകുപ്പിന്റെ ഉത്തരവ്.
Comments