ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ. നിർബന്ധിതമതപരിവർത്തനം ഭരണഘടനാവിരുദ്ധമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. നിർബന്ധിത മതപരിവർത്തനം തടയാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാജ്യത്ത് നടക്കുന്ന നിർബന്ധിത മതപരിവർത്തം തടയുന്നതിനുള്ള നടപടികൾ വിശദീകരിച്ചു കൊണ്ട് ഹ്രസ്വമായ സത്യവാങ്മൂലം ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്.
നിർബന്ധിതമതപരിവർത്തനം ഭരണഘടനാ വിരുദ്ധമാണെന്നും മതസ്വാതന്ത്ര്യത്തിനുള്ള അവകാശം മതപരിവർത്തനത്തിനില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഭരണഘടനയുടെ 25ാം അനുച്ഛേദപ്രകാരം ഏതൊരു പൗരനും ഇഷ്ടമുള്ള മതം സ്വീകരക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഈ അവകാശത്തിന്റെ ഭാഗമായി ഏതെങ്കിലും ഒരു വ്യക്തിയെ നിർബന്ധിപ്പിച്ച് മതപരിവർത്തനം നടത്താൻ ആർക്കും അധികാരമില്ലെന്നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. സുപ്രീംകോടതിയുടെ ചില വിധിപ്രസ്താവങ്ങളും കേന്ദ്രം സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
ദുർബലജനവിഭാഗങ്ങളെ പ്രത്യേകിച്ചും വനിതകൾ,സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവരെയെല്ലാം ചൂഷണം ചെയ്തും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതപരിവർത്തനം നടത്തുന്നത് തടയാൻ ശക്തമായ നിയമനിർമ്മാണം ആവശ്യമാണ് എന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. അത്തരം നിയമനിർമ്മാണങ്ങൾ കൊണ്ടുവരേണ്ടത് സംസ്ഥാനങ്ങളാണ്. നിലവിൽ ഒഡീഷയും കർണാടകയും ഗുജറാത്തും ഉത്തർപ്രദേശും ഉത്തരാഖണ്ഡും ഉൾപ്പടെ 9 സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ നിയമം ഉണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ഈ നിയമങ്ങളെല്ലാം ഭരണഘടനാപരമായി സാധുവാണെന്നും കേന്ദ്രം വിശദീകരിച്ചു.
രാജ്യത്ത് സംഘടിതമായി മതപരിവർത്തനം നടക്കുന്നത് തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും ആവശ്യമുള്ള സാഹചര്യങ്ങളിൽ കൂടുതൽ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും കേന്ദ്രം അറിയിച്ചു.
കഴിഞ്ഞയാഴ്ച ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനികുമാർ ഉപാധ്യായ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെ ശക്തമായ ചിലനിരീക്ഷണങ്ങൾ കോടതി നടത്തിയിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയെ തന്നെ ബാധിക്കുന്ന ഒരുവിഷയമാണെന്നും കേന്ദ്രസർക്കാരിന്റെ ഇടപെടലില്ലെങ്കിൽ രാജ്യസുരക്ഷയെ ബാധിക്കുമെന്നും സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. മതം മാറാൻ ഭരണഘടന അവകാശം നൽകുന്നുണ്ടെങ്കിലും നിർബന്ധിത മതപരിവർത്തനത്തിന് അവകാശമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ എംആർ ഷായയും ഹിമ കോഹ്ലിയും അടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു നിരീക്ഷണം.നിർബന്ധിത മതപരിവർത്തനം തടയുന്നതിനു സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.
Comments