തിരുവനന്തപുരം: ചരിത്രത്തിൽ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തരമന്ത്രിയാണ് പിണറായി വിജയനെന്ന് വിഴിഞ്ഞം സംഭവത്തിലൂടെ തെളിഞ്ഞതായി ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ കൃഷ്ണദാസ്. സംസ്ഥാനത്ത് പോലീസ് സ്റ്റേഷന് നേരെ ആക്രമണം നടക്കുന്നത് 50 വർഷങ്ങൾക്ക് ശേഷമാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരും ആഭ്യന്തരവകുപ്പും സമ്പൂർണ പരാജയമായതാണ് വിഴിഞ്ഞം കലാപത്തിന് കാരണം. കലാപകാരികൾക്ക് മുമ്പിൽ കൈകെട്ടി നിൽക്കുന്ന പോലീസ് കേരളത്തിന് നാണക്കേടാണ്. ക്രമസമാധാനം ഉറപ്പുവരുത്താൻ കഴിവില്ലെങ്കിൽ ദുരഭിമാനം വെടിഞ്ഞ് കേന്ദ്രസേനയെ ഏൽപ്പിക്കാൻ പിണറായി വിജയൻ തയ്യാറാവണം. കലാപം നടക്കുമ്പോൾ ചർച്ച നടത്തുകയല്ല കലാപം അടിച്ചമർത്തുകയാണ് വേണ്ടതെന്നും പി.കെ കൃഷ്ണദാസ് പ്രതികരിച്ചു.
സമരക്കാരും സർക്കാരിലെ ഒരു വിഭാഗവും തമ്മിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന സംശയമുണ്ട്. വിഴിഞ്ഞത്ത് രഹസ്യാന്വേഷണ വിഭാഗം ദയനീയമായി പരാജയപ്പെട്ടു. 144 പ്രഖ്യാപിക്കേണ്ടെന്ന് കളക്ടർ പറഞ്ഞത് എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണം. ശബരിമല പ്രക്ഷോഭ സമയത്ത് നാമം ജപിച്ചവരെ പോലും ക്രൂരമായി തല്ലിചതച്ച പോലീസാണ് കേരളത്തിലുള്ളത്. എന്നാൽ വിഴിഞ്ഞത്ത് കലാപം നടത്തിയവർക്ക് സ്റ്റേഷൻ ജാമ്യം കിട്ടുന്ന വകുപ്പുകളാണ് ചുമത്തിയതെന്നും പി.കെ കൃഷ്ണദാസ് കുറ്റപ്പെടുത്തി.
Comments