ഗാരിഞ്ചയാണോ പെലെയാണോ മികച്ച കാൽപന്തു കളിക്കാരൻ എന്ന് ചോദിച്ചാൽ ബ്രസീലുകാർ ആശയക്കുഴപ്പത്തിലാകും. പെലെയേക്കാൾ കേമനാണ് ഗാരിഞ്ചയെന്ന് കരുതുന്ന നിരവധി ആളുകൾ ഇന്നും ബ്രസീലിലുണ്ട്. ഗാരിഞ്ച എന്ന പേരിനർഥം ചെറിയ കുരുവി എന്നാണ്. ഗാരിഞ്ച, വാവ, ദീദി, പെലെ എന്നിങ്ങനെയാണ് ബ്രസീലുകാർ തങ്ങളുടെ സുവർണതലമുറയെ അടയാളപ്പെടുത്തുന്നത്. ഗാരിഞ്ചയുടെ കളിയുടെ മനോഹാരിതയും വശ്യതയും പിന്നീട് ഒരു ബ്രസീലിയൻ താരങ്ങൾക്കും ലഭിച്ചിട്ടില്ലെന്ന് പറഞ്ഞാലും ഒട്ടും അതിശയോക്തിയാകില്ല. ഫുട്ബോളിൽ പ്രതിഭകളാൽ സമ്പന്നമായ നാടാണ് ബ്രസീൽ എന്നോർക്കണം.
1958ലും 1962ലും ലോകകപ്പ് നേടിയ ബ്രസീലിന്റെ ഹൃദയ തുടിപ്പായിരുന്നു ഗാരിഞ്ച എന്ന വിങ്ങർ. വലതുകാലിനേക്കാൾ ചെറുതായിരുന്നു അദ്ദേഹത്തിന്റെ ഇടതുകാൽ. പക്ഷേ ആ കാലുകളിൽ മാന്ത്രികത ഒളിപ്പിച്ചുവച്ചിരുന്നു. മൈതാനത്ത് ഡ്രിബ്ലിങ്ങിനെ ഒരു കലയാക്കി മാറ്റിയ കലാകാരനാണ് ഗാരിഞ്ചയെന്ന് വിശേഷിപ്പിച്ചാലും തെറ്റില്ല. 1958 ലെ സ്വീഡൻ ലോകകപ്പിലാണ് ബ്രസീൽ ആദ്യമായി വിശ്വവിജയികളാകുന്നത്. അന്ന് ഗാരിഞ്ച വാവക്കും ദീദിക്കും പെലെക്കുമെല്ലാം നൽകിയ പാസുകളാണ് ടീമിനെ കിരീടത്തിലേക്ക് നയിച്ചതെന്ന് കളി വിദഗ്ധർ വിലയിരുത്തിയിട്ടുണ്ട്.
1962ൽ നടന്ന ചിലി ലോകകപ്പിലാണ് ഗാരിഞ്ചയുടെ പ്രതിഭ ലോകം തിരിച്ചറിയുന്നത്. താരപ്പകിട്ടിൽ വന്ന ചാമ്പ്യൻമാരായ ബ്രസീലിന് തുടക്കം തന്നെ തിരിച്ചടിയേറ്റു. പെലെക്ക് പരിക്കേറ്റ് പുറത്തായതാണ് ടീമിന് വിനയായത്. പെലെയെ നഷ്ടമായ ബ്രസീലിനെ സ്വന്തം ചിറകിലേറ്റി മുന്നോട്ട് കൊണ്ടുപോയത് ഗാരിഞ്ച ആയിരുന്നു. ഫൈനലിൽ ചെക്കോസ്ലാവോക്യയെ 3-1 തോൽപ്പിച്ച് ബ്രസീൽ രണ്ടാം കിരീടവും സ്വന്തമാക്കി. ആ ലോകകപ്പിലെ മികച്ച കളിക്കാരനും ഗോൾവേട്ടക്കാരനും ഗാരിഞ്ച ആയിരുന്നു.
ഖത്തർ ലോകകപ്പിൽ സൂപ്പർതാരം നെയ്മർക്ക് പരിക്കേറ്റപ്പോൾ ബ്രസീൽ തേടുന്നതും മറ്റൊരു ഗാരിഞ്ചയെ ആണ്. സെർബിയക്കെതിരായ ആദ്യ മത്സരത്തിലാണ് നെയ്മർക്ക് പരിക്കേറ്റത്. സ്വിസർലാന്റിനെതിരായ അടുത്ത മത്സരത്തിൽ നെയ്മർ ഉണ്ടാകില്ലെന്ന് ഉറപ്പായി. ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളടിച്ച രണ്ടാമത്തെ താരമാണ് നെയ്മർ. അദ്ദേഹം ഇതുവരെ 77 അന്താരാഷ്‌ട്ര ഗോളുകൾ നേടിയിട്ടുണ്ട്. മൂന്ന് ഗോളുകൾ കൂടി നേടിയാൽ ഇതിഹാസ താരം പെലെയെ മറികടക്കാം. നെയ്മറിന് പകരക്കാരനായി എത്തുക ആരായിരിക്കും എന്നതാണ് ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്. പരിശീലകൻ ടിറ്റെയുടെ മുന്നിൽ ഒരു പിടി താരങ്ങളുണ്ട്. ഇതിൽ പ്രധാനമായും നാല് പേരെയാണ് പരിഗണിക്കപ്പെടാൻ സാധ്യത.
റോഡ്രിഗോ സിൽവയെന്ന യുവ താരത്തിനാണ് പ്രഥമ പരിഗണന. ഏത് പോസിഷനിലും കളിപ്പിക്കാവുന്ന താരമാണ് റോഡ്രിഗോ. റയൽ മാഡ്രിഡിന്റെ താരമായ റോഡ്രിഗോയെ അറ്റാക്കിങ് മിഡ് ഫീൽഡറായും പ്രയോജനപ്പെടുത്താം. സെക്കൻഡറി സ്ട്രൈക്കറായും സെന്റർ ഫോർവേഡ് പൊസിഷനിലും കളിക്കാൻ അദ്ദേഹത്തിന് കഴിയും. പല പൊസിഷനുകളിലും അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്ന ഒരു കളിക്കാരനെയാണ് തീർച്ചയായും ഇപ്പോൾ ബ്രസീൽ തിരയുന്നത്.
ബ്രസീലിയൻ ലീഗായ കോപ്പ ലിബറേറ്റേഴ്സിൽ ഫ്ലെമെംഗോ ക്ലബ്ബിന്റെ അറ്റാക്കിംഗ് മിഡ് ഫീൽഡറായ എവർട്ടൻ ലിബെയ്റോയാണ് മറ്റൊരു താരം. കഴിഞ്ഞ കോപ്പ അമേരിക്കയിൽ ബ്രസീലിന്റെ സ്‌ക്വാഡിനൊപ്പമുണ്ടായിരുന്ന അദ്ദേഹം ടീമിനെ ഫൈനലിലേക്ക് നയിച്ചതിൽ പ്രധാന സംഭാവന നൽകി. ബ്രസീലിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്‌കാരം രണ്ട് തവണ നേടിയിരുന്നു. വർഷങ്ങളായി ടീമിനെ അറിയാവുന്ന പരിചയസമ്പന്നനായ ഒരു കളിക്കാരനാണ് അദ്ദേഹം. അതിനാൽ ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ ബാധിക്കുന്ന ഒരു അറ്റാക്കിംഗ് മിഡ് ഫീൽഡറുടെ പ്രധാന പങ്ക് വഹിക്കാൻ അദ്ദേഹത്തിന് കഴിയും.
അറ്റാക്കിംഗ് മിഡ് ഫീൽഡറുടെ റോളിൽ കളിപ്പിക്കാവുന്ന ആന്റണിയാണ് പരിഗണിക്കാവുന്ന മറ്റൊരു കളിക്കാരൻ. അദ്ദേഹത്തിന്റെ പ്രതിഭയും പാസിംഗ് മികവും തീർച്ചയായും ബ്രസീലിന് മുതൽക്കൂട്ടാണ്. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ബൂട്ടണിയുന്ന താരം അയാക്‌സ് എഫ്‌സിയിൽ വർഷങ്ങളോളം കളിച്ച അനുഭവ പരിചയവുമുണ്ട്.
നെയ്മറിന് പകരം വെയ്‌ക്കാവുന്ന യുവതാരമായ ലൂക്കാസ് പാക്വെറ്റയും പരിഗണന അർഹിക്കുന്നു. കരിയറിന്റെ തുടക്കം മുതൽ തന്നെ അറ്റാക്കിംഗ് മിഡ് ഫീൽഡറുടെ പൊസിഷനിൽ കളിക്കുന്ന പാക്വെറ്റയുടെ കേളീശൈലി പ്രത്യേക ശ്രദ്ധയർഹിക്കുന്നു. ഏതാനും വർഷങ്ങളായി ബ്രസീലിനൊപ്പം അദ്ദേഹമുണ്ട്. സെർബിയക്കെതിരായ ആദ്യ മത്സരത്തിനിടെ കാസെമിറോയ്‌ക്കൊപ്പം സെന്റർ മിഡ് ഫീൽഡറായി കളിച്ചിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാം താരമായ പാക്വെറ്റയെ സ്ഥാനം മാറ്റി കളിപ്പിച്ചാലും മികവ് പുലർത്തുന്ന താരമാണ്.
ഗാരിഞ്ച ബ്രസീലിയൻ ഫുട്ബോളിന് നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണ്. പെലെ പിൻമാറിയപ്പോഴാണ് ഗാരിഞ്ചയുടെ പ്രതിഭ ലോകം കൂടുതൽ അടുത്തറിഞ്ഞത്. ഖത്തറിലെത്തിയ ബ്രസീലിയൻ സംഘത്തിലും പ്രതിഭകൾക്ക് പഞ്ഞമില്ല. നെയ്മറിനെ മാത്രം ആശ്രയിച്ചല്ല ഇപ്പോഴത്തെ ബ്രസീലിയൻ ടീം മുന്നോട്ട് പോകുന്നത്. അത് കൊണ്ട് മറ്റൊരു ഗാരിഞ്ച ഖത്തറിൽ ഉദയം ചെയ്യുമോയെന്ന് വരും ദിവസങ്ങളിൽ അറിയാം..
Comments