പട്‌ന: ബിഹാറിൽ മൊബൈൽ ടവർ മോഷ്ടിച്ച് കള്ളന്മാർ. 19 ലക്ഷം രൂപ വിലവരുന്ന മൊബൈൽ ടവറാണ് കവർച്ച ചെയ്തത്. ഗുജറാത്ത് ടെലി ലിങ്ക് പ്രൈവറ്റ് ലിമിറ്റഡിന്റേതായിരുന്നു ടവർ. പട്‌നയിലെ ഗർദാനിബാഗിലുള്ള യാർപൂർ രാജ്പുതാന കോളനിയിലെ ലാലൻ സിംഗ് എന്നയാളുടെ വീടിന് മുകളിലാണ് ടവറുണ്ടായിരുന്നത്. വീടിന്റെ ടെറസിൽ സ്ഥാപിച്ചിരുന്ന ടവർ കവർച്ചാ സംഘം അടിച്ചെടുത്ത് കൊണ്ടുപോകുകയായിരുന്നു.
മൊബൈൽ കമ്പനിയുടെ ഉദ്യോഗസ്ഥരാണെന്ന് കാണിച്ചായിരുന്നു മോഷ്ടാക്കൾ എത്തിയത്. കമ്പനി വലിയ നഷ്ടത്തിലാണെന്നും അതിനാൽ ടവർ നീക്കം ചെയ്യുകയാണെന്നും വീട്ടുടമസ്ഥനോട് പറഞ്ഞു. മൂന്ന് ദിവസം നീണ്ട പ്രയത്‌നത്തിനൊടുവിൽ 25 അംഗ സംഘം ചേർന്ന് ടവർ കൊണ്ടുപോയി. ഗ്യാസ് കട്ടർ ഉപയോഗിച്ച് കഷ്ണങ്ങളായി മുറിച്ചെടുത്താണ് ടവർ നീക്കം ചെയ്തത്. ടവറിന്റെ കഷ്ണങ്ങൾ ഒരു ട്രക്കിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.
ഏകദേശം 15 വർഷം മുമ്പാണ് ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെലി ലിങ്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ മൊബൈൽ ടവർ ലാലൻ സിംഗിന്റെ വീടിന് മുകളിൽ സ്ഥാപിച്ചത്. മോഷണ വിവരം തിരിച്ചറിഞ്ഞതോടെ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബിഹാറിൽ ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു സമാനമായ രീതിയിൽ മോഷ്ടാക്കൾ ഇരുമ്പുപാലം അടിച്ചുമാറ്റിയത്. 500 ടൺ ഭാരം വരുന്ന 60 അടി നീളമുള്ള പാലം സർക്കാർ ഉദ്യോഗസ്ഥരായി ചമഞ്ഞെത്തിയാണ് മോഷ്ടാക്കൾ അഴിച്ചെടുത്തത്. ബിഹാറിലെ സസരം ജില്ലയിലായിരുന്നു സംഭവം. ഇതിന് പിന്നാലെയാണ് ഒരു മൊബൈൽ ടവർ പൂർണമായും മോഷണ സംഘം കൊണ്ടുപോയിരിക്കുന്നത്.
Comments