ന്യൂഡൽഹി : വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീർ ഫയൽസിനെ പ്രശംസിച്ച് ഇസ്രായേൽ കോൺസുലേറ്റ് ജനറൽ കോബി സൊഷാനി. സിനിമ കണ്ട് താൻ കരഞ്ഞുപോയി എന്നാണ് അദ്ദേഹം പറഞ്ഞത്. അത്ര എളുപ്പത്തിൽ കാണാൻ സാധിക്കുന്ന ചിത്രമല്ല അതെന്നും അദ്ദേഹം പറഞ്ഞു. 2022 ലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ ജൂറി തലവൻ നാദവ് ലാപിഡ് സിനിമയെ അശ്ലീല ചിത്രമെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് സിനിമയെക്കുറിച്ചുള്ള പ്രതികരണങ്ങളുമായി ഇസ്രായേലി നേതാക്കൾ രംഗത്തെത്തിയത്. നാദവ് ലാപിഡിന് നേരെ വിമർശനവും ശക്തമാണ്.
ഞങ്ങൾ ജൂതന്മാർ ഭയാനകമായ കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുള്ളവരാണ്. അതുകൊണ്ട് തന്നെ മറ്റുളളവരുടെ കഷ്ടപ്പാടുകളും പങ്കിടണം. കശ്മീരി ഫയൽ കണ്ടപ്പോൾ തനിക്ക് കരച്ചിൽ നിർത്താനായില്ല. അത് കാണുന്നത് അത്ര എളുപ്പമല്ലെന്നും ഇസ്രായേലിലും സിനിമ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും കോബി സൊഷാനി വ്യക്തമാക്കി.
അന്താരാഷ്‌ട്ര ഗോവൻ ചലച്ചിത്ര മേള ജൂറി ചെയർമാനും ഇസ്രായേൽ ചലച്ചിത്ര നിർമ്മാതാവുമായ നാദവ് ലാപിഡിനെ വിമർശിച്ചുകൊണ്ട് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നയോർ ഗിലോൺ നേരത്തെ രംഗത്തെത്തിയിരുന്നു. ചരിത്രസംഭവങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുന്നതിന് മുമ്പ് സംസാരിക്കുന്നത് വിവേകശൂന്യവും ധാർഷ്ട്യവുമാണെന്നാണ് അദ്ദേഹം പറഞ്ഞു. ദ കശ്മീർ ഫയൽസിലൂടെ പ്രേക്ഷകർക്ക് കാണിച്ചുതരുന്നത് ഇന്ത്യയിലെ ഒരു ‘തുറന്ന മുറിവ്’ ആണ്. ലാപിഡ് തനിക്ക് നൽകിയ സ്ഥാനം ഏറ്റവും മോശമായ രീതിയിൽ ദുരുപയോഗം ചെയ്തുവെന്നും ഗിലോൺ കുറ്റപ്പെടുത്തിയിരുന്നു.
Comments