ന്യൂഡൽഹി: 53ാമത് ഗോവൻ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രം ‘ദി കശ്മീർ ഫയൽസിനെ’ അധിക്ഷേപിച്ച ഇസ്രായേൽ സംവിധായകൻ നാദവ് ലാപിഡിനെതിരെ പരാതി. സുപ്രീംകോടതി അഭിഭാഷകൻ വിനീത് ജിൻഡാൽ ആണ് നിയമ നടപടി ആവശ്യപ്പെട്ട് പരാതി നൽകിയിരിക്കുന്നത്. ഗോവ പോലീസിലാണ് പരാതി.
കശ്മീരി ഫയൽസ് പ്രൊപ്പഗാൻഡയുടെ ഭാഗമാണെന്നും, മോശം സിനിമയാണെന്നും പരാമർശിച്ചത് വഴി കശ്മീരിലെ ഹിന്ദുക്കളുടെ ത്യാഗത്തെ നാദവ് ലാപിഡ് അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 121, 153, 153 എ, 153 ബി, 295, 298, 505 എന്നീ വകുപ്പുകൾ പ്രകാരം കേസ് എടുക്കണമെന്നും ആവശ്യമുണ്ട്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമ നിർമ്മിച്ചതെന്നും പരാതിയിൽ ജിൻഡാൽ വ്യക്തമാക്കുന്നുണ്ട്.
1990 കളിൽ ഇസ്ലാമിക തീവ്രവാദികളുടെ ക്രൂരതയെ തുടർന്ന് കശ്മീർ താഴ്‌വര വിടേണ്ടിവന്നതും, ഇവരാൽ കൂട്ടക്കൊല ചെയ്യപ്പെട്ടവരുമായ കശ്മീരി പണ്ഡിറ്റുകളുടെ ജീവിതാനുഭവങ്ങളാണ് ‘ ദി കശ്മീരി ഫയൽസ്’. ഈ ചിത്രം മോശമാണെന്നും പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും പറഞ്ഞതിലൂടെ ഇസ്രായേൽ ജൂറി ഹിന്ദുക്കളുടെ ജീവത്യാഗത്തെയാണ് അപമാനിച്ചത്. നാദവ് ലാപിഡ് ഇത്തരമൊരു പരാമർശം നടത്തിയത് നിലവിലെ സാമുദായിക അന്തരീക്ഷം തകർക്കുന്നതിന് വേണ്ടി. അദ്ദേഹത്തിന്റെ പരാമർശം ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും പരാതിയിൽ ജിൻഡാൽ കൂട്ടിച്ചേർത്തു.
Comments