ന്യൂഡൽഹി: കോടിക്കണക്കിന് വരുന്ന ഇസ്ലാമിക സമൂഹത്തിന് വീടാണ് ഇന്ത്യയും ഇന്തോനേഷ്യയുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഇസ്ലാമിക ജനസംഖ്യയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളതെന്നും അജിത് ഡോവൽ പറഞ്ഞു. ന്യൂഡൽഹിയിലെ ഇസ്ലാമിക് കൾച്ചറൽ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്തോനേഷ്യൻ മന്ത്രി മുഹമ്മദ് മഹ്ഫൂദ് എംഡിയും ഇസ്ലാമിക പണ്ഡിതരുടെ സംഘടനയായ ഉലമയുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തിരുന്നു.
കേരളം, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള വ്യാപാരികളും ബംഗാൾ, കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള സൂഫികളുമാണ് ഇന്തോനേഷ്യയിൽ പ്രധാനമായും ഇസ്ലാം പ്രചരിപ്പിച്ചത്. ഇത് മറ്റൊരു സംസ്‌കാരത്തിന്റെ വികാസത്തിലേക്ക് നയിച്ചുവെന്നും അജിത് ഡോവൽ പറഞ്ഞു. നാം വിവിധ ഭാഷകൾ സംസാരിക്കുന്നുണ്ടാകാം. എങ്കിലും സമാധാനവും സാമൂഹിക ഐക്യവും നിലനിർത്താനുള്ള ആഗ്രഹം ഏത് ഭാഷക്കാർക്കും ഒരുപോലെയാണ്. ഇന്ന് നമുക്കിയിടയിലുള്ള ആശയവിനിമയവും ബൃഹത്തായ ചർച്ചകളും ഈ ലക്ഷ്യം കൈവരിക്കാൻ സഹായിക്കുമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു.
ഇന്ത്യയുടെ ഏറ്റവും മികച്ച അയൽപക്കങ്ങളിലൊന്നാണ് ഇന്തോനേഷ്യ. നിരവധി കാര്യങ്ങളിൽ ഇരുരാജ്യങ്ങളും പരസ്പര പൂരകങ്ങളാണ്. 14-ാം നൂറ്റാണ്ട് മുതൽ ഏകദേശം 1600 വർഷങ്ങളോളം ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ വിപുലമായ സാംസ്‌കാരിക, സാമ്പത്തിക, ആത്മീയ ബന്ധമുണ്ടായിരുന്നു. വൈവിധ്യങ്ങളെ ആദരവോടെ കാണാൻ ഈ ബന്ധം ഏറെ സഹായിച്ചിട്ടുമുണ്ട്. ഇന്ന് ഇന്തോ-പസഫിക് മേഖലയിൽ ശക്തമായി വികസിക്കുന്ന ജനാധിപത്യ രാജ്യങ്ങളായി ഇന്ത്യയും ഇന്തോനേഷ്യയും മാറിയെന്നും അജിത് ഡോവൽ പറഞ്ഞു.
Comments