ന്യൂഡൽഹി: ഡിജിറ്റൽ രൂപ ഡിസംബർ 1 ന് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിലെ കറൻസി നോട്ടുകൾ കൂടാതെയുള്ള വിനിമയ മാർഗമായിരിക്കും ഇ-രൂപ. ഡിജിറ്റൽ ടോക്കണിന്റെ രൂപത്തിലായിരിക്കും ഡിജിറ്റൽ രൂപ. റീട്ടെയ്ൽ ഉപഭോക്താക്കൾക്കായി പരീക്ഷണം എന്ന നിലയിലാണ് ഡിജിറ്റൽ രൂപ പുറത്തിറക്കുന്നതെന്ന് ആർബിഐ വ്യക്തമാക്കി.
നിലവിൽ കറൻസിയും നാണയങ്ങളും വിതരണം ചെയ്യുന്ന അതേ മൂല്യത്തിൽ തന്നെയാകും ഡിജിറ്റൽ രൂപയും പുറത്തിറങ്ങുന്നത്. രാജ്യത്തെ തിരഞ്ഞെടുത്ത ബാങ്കുകൾ വഴിയാകും ഇവ വിതരണം ചെയ്യുക. എസ്ബിഐ അടക്കം നാലു ബാങ്കുകൾ വഴി ആദ്യഘട്ടത്തിൽ വാങ്ങാം.പങ്കെടുക്കുന്ന ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നതും മൊബൈൽ ഫോണുകളിലോ ഉപകരണങ്ങളിലോ സംഭരിച്ചിരിക്കുന്നതുമായ ഡിജിറ്റൽ വാലറ്റ് വഴി ഉപയോക്താക്കൾക്ക് ഡിജിറ്റൽ രൂപ ഉപയോഗിച്ച് ഇടപാട് നടത്താൻ കഴിയുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.
തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലാകും ആദ്യഘട്ടത്തിൽ ഇ-രൂപ ലഭ്യമാകുക. രണ്ടാം ഘട്ടത്തിൽ കൊച്ചിയിൽ ഇ-റുപ്പി ലഭ്യമാകുമെന്ന് ആർബിഐ അറിയിച്ചിട്ടുണ്ട്. ഇ-രൂപ അവതരിപ്പിക്കുന്നതോടെ ധന ഇടപാടുകൾ കൂടുതൽ സുഗമവും വേഗമുള്ളതുമാകും. ഡിജിറ്റൽ രൂപയെ കുറിച്ച് പൗരന്മാരിൽ അവബോധം സൃഷ്ടിക്കാനും ആർബിഐ ലക്ഷ്യമിടുന്നുണ്ട്.
Comments