ചെന്നൈ: തമിഴ് ഭാഷയും കാശി നഗരവുമായുള്ള പൗരാണിക ബന്ധം ഊട്ടിയുറപ്പിയ്‌ക്കുന്ന കാശി തമിഴ് സംഗമത്തിനെതിരെ ഇടതുപക്ഷത്തിന്റെ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ. തമിഴ്നാടും വാരണാസിയും തമ്മിലുള്ള പഴയ ബന്ധങ്ങൾ ആഘോഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമായി നടത്തുന്ന ഒരു മാസത്തെ പരിപാടിയാണ് കാശി തമിഴ് സംഗമം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. തമിഴ് ജനതയുടെ ഇടയിൽ നിന്നും പരിപാടിക്ക് വലിയ ജനപ്രീതി ലഭിക്കുന്നത് പലരെയും അസ്വസ്ഥരാക്കുന്നുണ്ട് എന്ന വാർത്തകൾക്കിടെയാണ് എതിർപ്പുമായി എസ്എഫ്ഐ രംഗത്തു വന്നിരിക്കുന്നത്.
ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷന് പുറത്ത് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനവും കുത്തിയിരിപ്പും നടത്തി. കാശി തമിഴ് സംഗമത്തിന്റെ പേരിൽ ആർഎസ്എസ് ആശയങ്ങൾ അടിച്ചേൽപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. സംഗമത്തിൽ പങ്കെടുക്കാൻ ഉത്തർപ്രദേശിലെ കാശിയിലേക്ക് തമിഴ്നാട്ടിൽ നിന്നും വിദ്യാർത്ഥികളെ അയയ്‌ക്കാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്നാണ് എസ്എഫ്ഐയുടെ ആവശ്യം. പ്രവർത്തകർ പ്രതിഷേധം നടത്തിയെങ്കിലും റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കാനോ റെയിൽ ഗതാഗതം തടസ്സപ്പെടുത്താനോ പോലീസ് അനുവദിച്ചില്ല.
നവംബർ 17-ന് ചെന്നൈയിൽ നിന്ന് വിശിഷ്ടാതിഥികളെ വഹിച്ച് കാശി തമിഴ് സംഗമത്തിൽ പങ്കെടുക്കാൻ വാരണാസിയിലേക്ക് പുറപ്പെട്ട ട്രെയിൻ ഗവർണർ ആർഎൻ രവി ആയിരുന്നു ഉദ്ഘാടനം ചെയ്തത്. ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ, പ്രസിദ്ധ സംഗീതജ്ഞൻ ഇളയരാജ, മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ, ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ.അണ്ണാമലൈ എന്നിവർ കാശി തമിഴ് സംഗമത്തിന്റെ ഉദ്ഘാടന വേദിയിൽ പ്രധാനമന്ത്രിക്കൊപ്പം സന്നിഹിതരായിരുന്നു.
Comments