ധാക്ക: ഭീകരവാദ പ്രവർത്തനങ്ങൾ തടയുന്നതിനായി ഒന്നിക്കാനൊരുങ്ങി ഇന്ത്യയും ബംഗ്ലാദേശും. ബംഗ്ലാദേശിൽ പുതുതായി നിയമിതനായ ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമ്മ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ സന്ദർശിച്ച വേളയിലാണ് ഭീകരവാദത്തിനെതിരെ സംയുക്തമായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തത്.
ഇന്ത്യയ്ക്ക് അയൽരാജ്യങ്ങളോട് നയമുണ്ടെന്നും എന്നാൽ ബംഗ്ലാദേശിനാണ് ഏറ്റവും മുൻഗണന ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏത് സാഹചര്യത്തിലും ബംഗ്ലാദേശിനാണ് മുൻഗണന നൽകുകയെന്ന് പ്രധാനമന്ത്രി ഹസീനയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. ഇന്ത്യയുടെ ഏറ്റവും നല്ല സുഹൃത്താണ് ബംഗ്ലാദേശെന്നും ഭീകരവാദത്തെ തുടച്ചുനീക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും പറഞ്ഞു. ബംഗ്ലാദേശിന്റെ മണ്ണിൽ ഭീകരവാദം വളരാൻ അനുവദിക്കില്ലെന്നും അതിനെതിരായി ശക്തമായി പ്രതിരോധിക്കുമെന്നും പ്രധാനമന്ത്രി ഹസീന ചൂണ്ടിക്കാട്ടി.
ബംഗ്ലാദേശിലെ ടീസ്റ്റ നദിയിലെ ജലം പങ്കുവയ്ക്കുന്നതുൾപ്പെടെയുള്ള എല്ലാ പ്രശ്നങ്ങളും ചർച്ചയിലൂടെ പരിഹരിക്കാൻ ബംഗ്ലാദേശിനും ഇന്ത്യയ്ക്കും കഴിയുമെന്നും അവർ പറഞ്ഞു. ബംഗ്ലാദേശിലെ സാമ്പത്തിക മേഖലകളിൽ ഇന്ത്യൻ ബിസിനസുകാർ നിക്ഷേപം നടത്തുമെന്നുള്ള പ്രതീക്ഷയും പ്രധാനമന്ത്രി പങ്കുവെച്ചു. രാജ്യത്ത് ഏകദേശം നൂറോളം സാമ്പത്തിക മേഖലകളാണ് ഉള്ളത്.
Comments