തിരുവനനന്തപുരം: ഊരൂട്ടമ്പലത്തെ അമ്മയെയും കുഞ്ഞിനെയും പതിനൊന്ന് കൊല്ലം മുൻപ് കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കുറ്റസമ്മതം നടത്തിയതായി പോലീസ്. മാഹിൻകണ്ണും റുഖിയയുമാണ് കുറ്റസമ്മതം നടത്തിയത്. വിദ്യയെയും മകൾ ഗൗരിയെയും ആളില്ലാത്തറ എന്ന സ്ഥലത്തെ കടലിൽ തള്ളിയെന്ന് പ്രതികൾ സമ്മതിച്ചെന്ന് തിരുവനന്തപുരം റൂറൽ എസ്പി ശിൽപ വ്യക്തമാക്കി.
2011 ഓഗസ്റ്റ് 18-ന് വിദ്യയെയും മകൾ ഗൗരിയെയും കാണാതായ ദിവസം തന്നെ ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് സമ്മതിച്ചു. പിന്നീട് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയപ്പോൾ ആശുപത്രിയിൽ പോയി മാഹിൻകണ്ണ് കണ്ടിരുന്നു. വിദ്യയെ ഒഴിവാക്കാൻ റുഖിയ നിർബന്ധിച്ചെന്ന് മഹിൻകണ്ണ് പറഞ്ഞതായി റൂറൽ എസ്പി ശിൽപ കൂട്ടിച്ചേർത്തു. രണ്ട് പേരുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
കടലിലേക്ക് വിദ്യയെയും കുഞ്ഞിനെയും തള്ളിയിട്ടുകൊന്ന വിദ്യയുടെ പങ്കാളി മാഹിൻകണ്ണിനെ കൊലക്കുറ്റം ചുമത്തിയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ റുഖിയയ്ക്ക് കൊലപാതക ഗൂഢാലോചനയിൽ പങ്കുള്ളതിനാൽ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വിദ്യയുടെ അച്ഛനെയും അമ്മയെയും പൂവാറിലേക്ക് എത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായും വിവരമുണ്ട്. ചോദ്യം ചെയ്യലിൽ നിർണായകമായ നിരവധി വിവരങ്ങൾ ലഭിച്ചതായാണ് വിവരം.
Comments