കണ്ണൂർ: സ്വർഗീയ കെ ടി ജയകൃഷ്ണൻ മാസ്റ്ററുടെ ഇരുപത്തിമൂന്നാം ബലിദാന ദിനത്തോടനുബന്ധിച്ച് കണ്ണൂരിൽ സംഘടിപ്പിക്കുന്ന മഹാറാലിയും പൊതുസമ്മേളനവും യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ എം പി ഉദ്ഘാടനം ചെയ്യും. ഡിസംബർ 1, വ്യാഴാഴ്ച വൈകുന്നേരം 3.00 മണിക്ക് കണ്ണൂരിൽ നടക്കുന്ന ബഹുജനറാലിയിൽ പതിനായിരങ്ങൾ പങ്കെടുക്കും.
വൈകുന്നേരം മൂന്ന് മണിക്ക് കണ്ണൂർ പ്രഭാത് ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന ബഹുജനറാലി സമ്മേളന നഗരിയായ കളക്ട്രേറ്റ് മൈതാനിയിൽ സമാപിക്കും. പൊതുസമ്മേളനം യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ എം പി ഉദ്ഘാടനം ചെയ്യും. ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി, സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, ദേശീയ നിർവ്വാഹക സമിതിയംഗം പി കെ കൃഷ്ണദാസ്, മുൻ സംസ്ഥാന അദ്ധ്യക്ഷൻ സി കെ പത്മനാഭൻ, സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് എം ഹരിദാസ്, യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണ തുടങ്ങി വിവിധ നേതാക്കൾ സംബന്ധിക്കും.
മൊകേരിയിലെ ജയകൃഷ്ണൻ മാസ്റ്ററുടെ സ്മൃതി കുടീരത്തിൽ നിന്നാരംഭിച്ച ബലിദാൻ ജ്യോതി കൂത്തുപറമ്പ് വഴി വൈകുന്നേരം കണ്ണൂരിലെ സമ്മേളന നഗരിയിലെത്തി. കതിരൂരിൽ നിന്നാരംഭിച്ച കൊടിമര ജാഥയും മട്ടന്നൂരിൽ നിന്നാരംഭിച്ച പതാകജാഥയും കൂത്തുപറമ്പിൽ സംഗമിച്ച് വൈകുന്നേരത്തോടെ സമ്മേളന നഗരിയിലെത്തി. രാവിലെ 7.30ന് മാക്കൂൽ പീടികയിലെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും സാംഘിക്കും നടക്കും.
ബലിദാന വാർഷിക ദിനാചരണത്തിന്റെ ഭാഗമായി യൂത്ത് സ്ട്രീറ്റ് എന്ന പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ നഗരത്തിൽ വിവിധ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിച്ചിരുന്നു. കണ്ണൂർ ടൗൺ സ്ക്വയറിൽ സംഘപരിവാർ സംഘടനാ പ്രവർത്തകർക്ക് നേരെ ജില്ലയിൽ നടന്ന അക്രമങ്ങളുടേയും കൊലപാതകങ്ങളുടേയും നേർച്ചിത്രം വരച്ചു കാട്ടുന്ന ഫോട്ടോ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.
കേരള രാഷ്‌ട്രീയ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ഏടായി അറിയപ്പെടുന്ന ജയകൃഷ്ണൻ മാസ്റ്ററുടെ കൊലപാതകം നടന്നത് 1999 ഡിസംബർ ഒന്നിനായിരുന്നു. മൊകേരി ഈസ്റ്റ് സ്കൂളിൽ ആറ് ബി യിൽ ക്ലാസെടുക്കുകയായിരുന്ന യുവമോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്ന ജയകൃഷ്ണൻ മാസ്റ്ററെ പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ട് മാർക്സിസ്റ്റ് നരാധമന്മാർ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Comments