വിഴിഞ്ഞം: വിഴിഞ്ഞത്ത് സ്ഥിതിഗതികൾ നിലവിൽ ശാന്തമാണെന്ന് എഡിജിപി അജിത്ത് കുമാർ. സ്ഥലത്ത് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്, അക്രമം അഴിച്ചു വിട്ടവർക്കെതിരെ നിയമ നടപടി തുടരും. സ്ഥലത്ത് അനാവശ്യ ജാഥകൾ അനുവദിക്കുന്നതല്ല. കേസിൽ ഉൾപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യും, അന്വേഷണം തുടരുകയാണെന്ന് എഡിജിപി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
വിഴിഞ്ഞം സംഭവവുമായി ബന്ധപ്പെട്ടല്ല ദേശീയ അന്വേഷണ ഏജൻസി വന്നത്. എന്നാൽ തീവ്രവാദ ബന്ധം ഉണ്ടോ എന്ന് ബലമായ സംശയം നിലനിൽക്കുന്നുണ്ട്. ഇതിനെപ്പറ്റി കേന്ദ്ര ഏജൻസികൾ അന്വേഷിച്ചു വരികയാണ്. അത്തരം ആളുകളെ കണ്ടെത്തിയാൽ നടപടി സ്വീകരിക്കും. വിഴിഞ്ഞം അക്രമവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ തിരിച്ചറിയുന്നതിനുള്ള നടപടികൾ നടന്നു കൊണ്ടിരിക്കുകയാണെന്നും എഡിജിപി അജിത്ത് കുമാർ പറഞ്ഞു.
അതേസമയം, മന്ത്രി അബ്ദുറഹ്മാനെതിരെ വിവാദ പരാമർശം നടത്തിയ വിഴിഞ്ഞം സമരസമിതി കണ്‍വീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ പൊലീസ് കേസെടുത്തു. വിഴിഞ്ഞം പൊലീസാണ് കേസെടുത്തിരിക്കുന്നത്. പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് കേസ്. എന്നാൽ, വിവാദ പരാമർശത്തില്‍ വൈദികനും ലത്തീൻ അതിരൂപതയും ഖേദം പ്രകടിപ്പിച്ചു.
Comments