ദോഹ: ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഡി മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ അട്ടിമറിച്ച് ടുണീഷ്യ. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഫ്രാൻസിനെ ഞെട്ടിച്ച ടുണീഷ്യയുടെ വിജയം. ലോക ചാമ്പ്യന്മാരെ പരാജയപ്പെടുത്തിയെങ്കിലും ടുണീഷ്യ നോക്കൗട്ട് റൗണ്ടിലെത്താതെ പുറത്തായി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഡെന്മാർക്കിനെ ഓസ്ട്രേലിയ പരാജയപ്പെടുത്തിയതോടെയാണ് ടുണീഷ്യയുടെ വഴിയടഞ്ഞത്. ജയത്തോടെ ഓസ്ട്രേലിയ ഗ്രൂപ്പിൽ രണ്ടാമതായപ്പോൾ, ടുണീഷ്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തോറ്റെങ്കിലും ഫ്രാൻസ് നേരത്തേ തന്നെ പ്രീ ക്വാർട്ടർ ഉറപ്പിച്ചിരുന്നു.
അൻപത്തിയെട്ടാം മിനിറ്റിൽ ക്യാപ്ടൻ വഹീബ് ഖസ്രിയുടെ വകയായിരുന്നു ടുണീഷ്യയുടെ വിജയ ഗോൾ. രണ്ടാം പകുതിയിൽ അന്റോണിയോ ഗ്രീസ്മാൻ ഫ്രാൻസിനെ ഒപ്പമെത്തിച്ചുവെന്ന് തോന്നിച്ചുവെങ്കിലും, ഗോൾ ഓഫ് സൈഡ് വിധിക്കപ്പെടുകയായിരുന്നു. ഫ്രാൻസിനെതിരെ ടുണീഷ്യയുടെ ആദ്യ വിജയമായിരുന്നു ഇന്നത്തേത്.
Comments