മുംബൈ: ലൈവ് സ്ട്രീമിങ്ങിനിടെ ദക്ഷിണ കൊറിയൻ വനിതാ യൂട്യൂബറെ ചുംബിക്കാൻ ശ്രമിക്കുകയും ബലമായി ബൈക്ക് റൈഡിന് കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത യുവാക്കൾ പോലീസ് പിടിയിൽ. മുംബൈയിലാണ് സംഭവം. മൊബീൻ ഷെയ്ഖ്, നഖീബ് അൻസാരി എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ദക്ഷിണ കൊറിയൻ യൂട്യൂബറായ ഹിയോജിയോങ് പാർക്കിനാണ് ദുരനുഭവം ഉണ്ടായത്. രണ്ട് ദിവസം മുൻപ് ഖാർ മേഖലയിൽ ആയിരുന്നു സംഭവം. സെൽഫി മോഡിൽ ലൈവ് സ്ട്രീമിങ് നടത്തുന്നതിനിടെ യുവാക്കൾ ശല്യം ചെയ്യുകയായിരുന്നു.ബലമായി യുവതിയുടെ കൈയ്യിൽ പിടിക്കുകയും മുഖം അടുപ്പിച്ച് ചുംബിക്കാൻ ശ്രമിക്കുകയുമായിരുന്നു. യുവതി ഒഴിഞ്ഞുമാറിയെങ്കിലും യുവാക്കൾ വിട്ടില്ല.
ബൈക്കിൽ പിന്തുടർന്നും ഇവർ ശല്യം ചെയ്തു. എന്നാൽ നിയന്ത്രണം വിടാതെ ശാന്തമായി യുവാക്കളെ മടക്കി അയയ്‌ക്കുകയാണ് ഹിയോജിയോങ് പാർക്ക് ചെയ്തത്. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്.
ബാന്ദ്രയിലെ പട്ടേൽ നഗറിൽ നിന്നുളളവരാണ് പിടിയിലായ യുവാക്കൾ. ഇവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. നേരത്തെ മറ്റൊരു രാജ്യത്തും തനിക്ക് സമാനമായ ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് പാർക്ക് പറഞ്ഞു. അന്ന് പരാതിയൊന്നും നൽകിയില്ല. പക്ഷെ ഇന്ത്യയിൽ കാര്യങ്ങൾ വളരെ വേഗത്തിലാണ്. എത്ര പെട്ടെന്നാണ് ഇവിടെ നടപടിയുണ്ടായത്. മൂന്നാഴ്ചയിലധികമായി താൻ മുംബൈയിലുണ്ട്. കുറച്ചുകാലം കൂടി ഇവിടെ തങ്ങണമെന്നാണ് ആഗ്രഹമെന്നും ഹിയോജിയോങ് പാർക്ക് പറഞ്ഞു.
ഇത്തരം മോശം അനുഭവം മനോഹരമായ ഇന്ത്യയെ ലോകത്തിന് പരിചയപ്പെടുത്തി കൊടുക്കാനുളള തന്റെ അഭിനിവേശത്തെ കെടുത്തില്ല. തന്റെ യാത്രാപ്ലാനുകൾ ഇതിന്റെ പേരിൽ തകിടം മറിക്കാനും ഉദ്ദേശിക്കുന്നില്ലെന്ന് അവർ കൂട്ടിച്ചേർത്തു. ട്വിറ്ററിലെ ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ടതോടെയാണ് ഖാർ പോലീസ് നടപടി സ്വീകരിച്ചത്.
Comments