ദോഹ: ടുണീഷ്യയോട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നാലെ, മത്സരത്തിലെ വാർ ഓഫ് സൈഡ് തീരുമാനത്തിനെതിരെ ഫിഫക്ക് പരാതി നൽകി ലോക ചാമ്പ്യന്മാരായ ഫ്രാൻസ്. ടുണീഷ്യയുടെ ഗോളിന് മറുപടിയായി, മത്സരത്തിന്റെ അവസാന നിമിഷമായിരുന്നു ഫ്രാൻസിനായി ഗ്രീസ്മാൻ ഗോൾ നേടിയത്. സമനില ഗോൾ നേടിയതിന്റെ ആഘോഷം ഫ്രഞ്ച് കളിക്കാർ ആസ്വദിക്കുന്നതിനിടെയായിരുന്നു, വാറിലൂടെ റഫറി ഓഫ് സൈഡ് വിളിച്ചത്.
ഓഫ് സൈഡ് തീരുമാനത്തിലൂടെ, ഫ്രാൻസിന് ഗോൾ നിഷേധിക്കപ്പെട്ടു. ഇതോടെ, ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായി വിശേഷിപ്പിക്കപ്പെട്ട മത്സരത്തിൽ, ടുണീഷ്യ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിക്കുകയും ചെയ്തു.
എന്നാൽ വാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഫ്രഞ്ച് ഫുഡ്ബോൾ ഫെഡറേഷന്റെ നിലപാട്. ഗ്രീസ്മാന്റെ ഗോൾ ഓഫ് സൈഡ് ആയിരുന്നില്ല എന്നും അവർ ശക്തമായി വാദിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി, ഗോൾ അനുവദിച്ചു കിട്ടണമെന്നും മത്സരഫലം ന്യായമായി തിരുത്തപ്പെടണമെന്നും ഫ്രാൻസ് ആവശ്യപ്പെടുന്നു. ഈ ആവശ്യങ്ങൾ ഉന്നയിച്ച്, ഫിഫക്ക് പരാതി നൽകിയതായി ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അതേസമയം, മത്സരത്തിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിയെങ്കിലും ടുണീഷ്യ നോക്കൗട്ട് റൗണ്ടിലെത്താതെ പുറത്തായി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഡെന്മാർക്കിനെ ഓസ്ട്രേലിയ പരാജയപ്പെടുത്തിയതോടെയാണ് ടുണീഷ്യയുടെ വഴിയടഞ്ഞത്. ജയത്തോടെ ഓസ്ട്രേലിയ ഗ്രൂപ്പിൽ രണ്ടാമതായപ്പോൾ, ടുണീഷ്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തോറ്റെങ്കിലും ഫ്രാൻസ് നേരത്തേ തന്നെ പ്രീ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. അൻപത്തിയെട്ടാം മിനിറ്റിൽ ക്യാപ്ടൻ വഹീബ് ഖസ്രിയുടെ വകയായിരുന്നു ടുണീഷ്യയുടെ വിജയ ഗോൾ.
നേരത്തേ തന്നെ ഫിഫ അംഗീകാരം നൽകിയിരുന്നെങ്കിലും, ഈ ലോകകപ്പിലാണ് വാർ (Video Assistant Referees) സംവിധാനം വ്യാപകമായി ഉപയോഗിക്കപ്പെട്ടത്. പല മത്സരങ്ങളുടെയും ഗതി നിർണ്ണയിച്ചത് വാറിലൂടെ നിഷേധിക്കപ്പെട്ട ഗോളുകളും, തീരുമാനിക്കപ്പെട്ട പെനാൽറ്റികളുമായിരുന്നു.
വാറിനെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്തുണ്ട്. ഫുട്ബോളിൽ തീരുമാനങ്ങൾ കൂടുതൽ കൃത്യമാകാൻ വാർ സഹായിക്കുമെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, കളിയുടെ കാൽപ്പനിക അനിശ്ചിത്വം യാന്ത്രികതയ്‌ക്ക് വഴിമാറും എന്നാണ് മറുപക്ഷത്തിന്റെ വാദം.
Comments