ദോഹ: അവസാന നിമിഷം വരെ ആരാധകരെ മുൾമുനയിൽ നിർത്തിയ പോരാട്ടങ്ങൾക്കൊടുവിൽ ഗ്രൂപ്പ് എച്ചിൽ നിന്നും ആരൊക്കെ പ്രീ ക്വാർട്ടറിൽ എന്ന ചിത്രം തെളിഞ്ഞു. പോർച്ചുഗലിനെ അട്ടിമറിച്ച് ഏഷ്യൻ ശക്തികളായ ദക്ഷിണ കൊറിയ പ്രീ ക്വാർട്ടറിൽ കടന്നു. ഘാനയെ പരാജയപ്പെടുത്തിയെങ്കിലും സുവാരസിന്റെ യുറഗ്വേ നോക്കൗട്ട് കാണാതെ പുറത്തായി. ഗ്രൂപ്പ് ചാമ്പ്യന്മാരായ പോർച്ചുഗലിനൊപ്പമാണ് ദക്ഷിണ കൊറിയയുടെ നോക്കൗട്ട് പ്രവേശനം.
ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പോർച്ചുഗലിനെ ദക്ഷിണ കൊറിയ അട്ടിമറിച്ചത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ റിക്കാർഡോ ഹോർത്തയുടെ ഗോളിലൂടെ പോർച്ചുഗലാണ് മുന്നിലെത്തിയത്. തുടർന്ന് ആക്രമിച്ച് കളിച്ച കൊറിയ, പതിനേഴാം മിനിറ്റിൽ പോർച്ചുഗീസ് വല കുലുക്കിയെങ്കിലും ഓഫ് സൈഡ് വിധിക്കപ്പെട്ടതോടെ ഗോൾ നിഷേധിക്കപ്പെട്ടു.
ഇരുപത്തിയേഴാം മിനിറ്റിൽ കിം യൂംഗ് ഗ്വോൺ കൊറിയയുടെ സമനില ഗോൾ കണ്ടെത്തി. അൻപത്തി രണ്ടാം മിനിറ്റിൽ ക്രിസ്റ്റ്യാനോക്ക് ഗോളിലേക്ക് സുവർണാവസരം കാൻസെലോ നൽകിയെങ്കിലും ഓഫ് സൈഡ് ഫ്ലാഗ് ഉയർന്നു. അവസാന പകുതിയുടെ ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ ഹീ ചാൻ ചാംഗിന്റെ വകയായിരുന്നു കൊറിയയുടെ വിജയ ഗോൾ. പന്തുമായി മുന്നേറിയ സൺ കൃത്യമായി അത് ചാന് പാസ് ചെയ്തു. പന്ത് കൃത്യമായി സ്വീകരിച്ച ചാൻ വല കുലുക്കിയതോടെ, കൊറിയൻ ആരാധകർ ആനന്ദ നൃത്തം ചവിട്ടി.
കൊറിയയുടെ വിജയത്തോടെ, ഘാനയെ പരാജയപ്പെടുത്തിയിട്ടും യുറഗ്വേ ലോകകപ്പിന്റെ രണ്ടാം റൗണ്ട് കാണാതെ പുറത്തായി. ഘാനക്കെതിരെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കായിരുന്നു യുറഗ്വേയുടെ വിജയം. പതിനെട്ടാം മിനിറ്റിൽ കുഡൂസിനെതിരായ റോച്ചറ്റിന്റെ ചലഞ്ചിന് റഫറി പെനാൽറ്റി വിധിച്ചു. എന്നാൽ ഘാനയുടെ ക്യാപ്ടൻ എടുത്ത കിക്ക് യുറഗ്വേ ഗോൾ കീപ്പർ തടുത്തിട്ടതോടെ, 2010ലെ പരാജയത്തിന് പകരം വീട്ടാനുള്ള സുവർണാവസരം ഘാനക്ക് നഷ്ടമായി. ഇരുപത്തിയാറാം മിനിറ്റിലും മുപ്പത്തിരണ്ടാം മിനിറ്റിലുമായിരുന്നു യുറഗ്വേയുടെ വിജയ ഗോളുകൾ.
Comments