അമൃത്സർ: പഞ്ചാബ് അതിർത്തിയിൽ വീണ്ടും ഡ്രോൺ വഴി മയക്കുമരുന്ന് കടത്ത്. 7.5 കിലോഗ്രാം ഹെറോയിൻ, സ്‌ഫോടക വസ്തുക്കൾ, ആയുധങ്ങളും വെടിക്കോപ്പുകളും എന്നിവയാണ് ബിഎസ്എഫ് പാക് ഡ്രോണിൽ നിന്നും കണ്ടെടുത്തത്. ഫസിൽക്കാ ജില്ലയിലെ ചുരിവാല ചുസ്തി ഗ്രാമത്തിലാണ് പാക് ഡ്രോൺ കണ്ടെത്തിയത്.
മൂന്ന് പാക്കറ്റുകളിലായി 7.5 കിലോ ഹെറോയിൻ ശേഖരം, പിസ്റ്റളുകൾ,രണ്ട് മാഗസിനുകൾ, 50 റൗണ്ട് വെടിമരുന്ന് എന്നിവയാണ് ഡ്രോണിൽ നിന്ന് കണ്ടെടുത്തതെന്ന് ബിഎസ്എഫ് അറിയിച്ചു. അതിർത്തിയിൽ വലിയ ശബ്ദം കേട്ടാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നത്. പാക് അതിർത്തിയിൽ നിന്ന് ഡ്രോൺ പ്രവേശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വെടിയുതിർത്തു. തുടർന്ന് വിവരം പോലീസിനെയും സുരക്ഷാ സേനയെയും അറിയിച്ചു.
തുടർച്ചയായി ഡ്രോണിന് നേരെ സേന വെടിയുതിർത്തു. ഇതേ സമയം പ്രദേശത്ത് സംശയാസ്പദമായ രീതിയിൽ നാല് പേർ നീങ്ങുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇവർ നീങ്ങിയ വശത്തേയ്‌ക്ക് വെടിയുതിർത്തിരുന്നെങ്കിലും ആക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ഡ്രോൺ പാക് അതിർത്തി കടക്കുകയും ചെയ്തു. ഇതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് വൻ മയക്കുമരുന്ന്, ആയുധ ശേഖരം എന്നിവ കണ്ടെത്തിയത്. ടേപ്പ് കൊണ്ട് പൊതിഞ്ഞ നിലയിലാണ് ഹെറോയിൻ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ഡ്രോൺ വഴി കടത്താൻ ശ്രമിച്ച 12 കിലോ ഹെറോയിൻ പിടികൂടിയതിന് പിന്നാലെയാണ് വീണ്ടും മയക്കുമരുന്ന് കണ്ടെടുത്തത്. പഞ്ചാബ് പോലീസിന്റെയും ബിഎസ്എഫിന്റെയും സംയുക്ത തിരച്ചിലിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.
Comments