മഹൂദിയ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മദ്ധ്യപ്രദേശിൽ പുരോഗമിക്കുകയാണ്. മഹാരാഷ്‌ട്രയിലും മദ്ധ്യപ്രദേശിലും യാത്ര പ്രവേശിച്ചതു മുതലുള്ള രാഹുൽ ഗാന്ധിയുടെ വേഷവിധാനം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേയ്‌ക്ക് ഭാരത് ജോഡോ യാത്ര കടന്നതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തിയ യാത്രയിൽ നിന്നും വ്യത്യസ്തമായി ഹിന്ദു വേഷങ്ങളിൽ രാഹുൽ ഗാന്ധി പ്രത്യക്ഷപ്പെടാൻ തുടങ്ങിയത് വലിയ തരത്തിലുള്ള പരിഹാസങ്ങൾക്ക് വഴി തുറന്നു. ഇപ്പോൾ, രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ ഒപ്പം ചേർന്നിരിക്കുകയാണ് ‘കമ്പ്യൂട്ടർ ബാബ’ എന്നറിയപ്പെടുന്ന നാംദേവ് ദാസ് ത്യാഗി.
മുതിർന്ന കോൺഗ്രസ് നേതാവും മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിനൊപ്പമാണ് കമ്പ്യൂട്ടർ ബാബ കാൽനട ജാഥയിൽ പങ്കെടുത്തത്. നേരത്തേ, ശിവ്‌രാജ് സിംഗ് ചൗഹാന്റെ ബിജെപി മന്ത്രിസഭയിൽ സഹമന്ത്രി പദവി ലഭിച്ചിരുന്നയാളാണ് ‘കമ്പ്യൂട്ടർ ബാബ’. എന്നാൽ ഇദ്ദേഹത്തിന്റെ പല നിലപാടുകളോടും യോജിക്കാൻ കഴിയാത്ത ബിജെപി കമ്പ്യൂട്ടർ ബാബയുമായി തെറ്റി പിരിയുകയായിരുന്നു. പിന്നാലെ, കോൺഗ്രസിനൊപ്പം കമ്പ്യൂട്ടർ ബാബ ചേർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചു. കോൺഗ്രസിന്റെ കമൽനാഥ് മുഖ്യമന്ത്രിയായിരിക്കെ തുടക്കം കുറിച്ച ‘മാ നർമ്മദ, മാ ക്ഷിപ്ര, മാ മന്ദാകിനി റിവർ ട്രസ്റ്റ്’ എന്ന ട്രസ്റ്റിന്റെ ചെയർമാനാണ് നാംദേവ് ദാസ് ത്യാഗി. മദ്ധ്യപ്രദേശിൽ നേരത്തെ നടന്ന ഉപതിരഞ്ഞെടുപ്പിൽ കമ്പ്യൂട്ടർ ബാബ കോൺഗ്രസിന് പിന്തുണയും പ്രഖ്യാപിച്ചിരുന്നു.
അതേസമയം, കോൺഗ്രസ് നേതാക്കളുടെ കപട മതേതരത്വത്തെ തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ.അണ്ണാമലൈ വിമർശിച്ചു. ‘ ചിലർക്ക് ഓരോ ദിവസവും പുതിയ നാടകം, പുതിയ ഫാഷൻ ഷോ. ഒരു ദിവസം അമർ ആയും, രണ്ടാം ദിവസം അക്ബർ ആയും, മൂന്നാം ദിവസം അന്തോണി ആയുമാണ് ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിയെ കാണാൻ കഴിയുന്നത്. ആരെങ്കിലും ഇത് മതേതരമാണെന്ന് കരുതുന്നുവെങ്കിൽ, അവർ സ്വയം വിഡ്ഢികളാകുകയാണ്’ എന്ന് അണ്ണാമലൈ ട്വിറ്ററിൽ കുറിച്ചു.
Comments