ന്യൂഡൽഹി: 2020 ഡൽഹി കലാപവുമായി ബന്ധപ്പെട്ട കല്ലേറ് കേസിൽ ജെ എൻ യു മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന് ജാമ്യം. എന്നാൽ, കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലും യുഎപിഎ കേസിലും ഉമർ ഖാലിദിന് ജാമ്യം ലഭിച്ചില്ല. പ്രസ്തുത കേസുകളിൽ വിചാരണ തുടരുന്നതിനാൽ, ഉമർ ഖാലിദിന് ജയിൽ മോചിതനാകാൻ കഴിയില്ല. അയാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ തുടരും.
2020 ഫെബ്രുവരി 24നാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ കലാപം അരങ്ങേറിയത്. കലാപത്തിൽ 53പേർ കൊല്ലപ്പെടുകയും 200 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് കലാപത്തിന് ഗൂഢാലോചന നടത്തിയ കേസിൽ സെപ്റ്റംബർ 14 നാണ് ഉമർ ഖാലിദിനെ പോലീസ് അറസ്റ്റ് ചെയ്തത്.
യുഎപിഎ സെക്ഷൻ 13, 16, 17, 18, ആയുധ നിയമത്തിലെ 25, 27 വകുപ്പുകൾ, പൊതുമുതൽ നശിപ്പിക്കൽ നിയമത്തിലെ 3,4 വകുപ്പുകൾ എന്നിവയാണ് ഉമർ ഖാലിദിനെതിരെ എഫ് ഐ ആറിൽ ഉൾപ്പെടുത്തിയിരുന്നത്.
അർബൻ നക്സൽ നേതാക്കളായ ദേവാംഗന കലിത, നടാഷ നർവാൾ, ജാമിയ മിലിയ വിദ്യാർത്ഥി അസിഫ് ഇഖ്ബാൽ താന, ഗുൽഫിഷ ഫാത്തിമ, മുൻ കോൺഗ്രസ് കൗൺസിലർ ഇഷ്രത് ജഹാൻ, ജാമിയ കോ ഓർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ സഫൂറ സർഗാർ, മീരാൻ ഹൈദർ, ഷിഫ ഉർ റഹ്മാൻ, മുൻ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈൻ, ഖാലിദ് സൈഫി, ശദാബ് അഹമ്മദ്, തസ്ലീം അഹമ്മദ്, മുഹമ്മദ് സലീം ഖാൻ, അതർ ഖാൻ തുടങ്ങിയവരും ഡൽഹി കലാപവുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ പ്രതികളാണ്. ഡൽഹി കലാപക്കേസിൽ അവസാനമായി കുറ്റപത്രം സമർപ്പിക്കപ്പെട്ട പ്രതികളാണ് ഉമർ ഖാലിദും ഷർജീൽ ഇമാമും.
Comments