തിരുവനന്തപുരം: നടൻ കൊച്ചു പ്രേമന്റെ നിര്യാണത്തിൽ അനുശോചിച്ച് മോഹൻലാൽ. വ്യക്തിപരമായി അദ്ദേഹത്തിന്റെ വേർപാട് തീരാനഷ്ടമാണെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. നമ്മളിലൊരാളായി ജീവിച്ച അനുഗ്രഹീത കലാകാരൻ ആയിരുന്നു കൊച്ചു പ്രേമൻ എന്നും മോഹൻലാൽ പ്രതികരിച്ചു.
പ്രിയപ്പെട്ട കൊച്ചുപ്രേമൻ യാത്രയായി. ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സ്‌നേഹം നേടിയെടുത്തും നമ്മളിലൊരാളായി ജീവിച്ച അനുഗ്രഹീത കലാകാരൻ ആയിരുന്നു അദ്ദേഹം. കോളജിൽ പഠിക്കുന്ന കാലം തൊട്ടേയുള്ള ആത്മബന്ധമാണ് കൊച്ചു പ്രേമനുമായി എനിക്കുണ്ടായിരുന്നത്. അവസാനമായി ഞങ്ങൾ ഒന്നിച്ചത് ആറാട്ട് എന്ന സിനിമയിലാണ്. വ്യക്തിപരമായി അദ്ദേഹത്തിന്റെ വേർപാട് എനിക്ക് തീരാനഷ്ടം തന്നെയാണ്. ആ സ്‌നേഹച്ചിരിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.- മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു കൊച്ചു പ്രേമൻ അന്തരിച്ചത്. 68 വയസ്സായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് അവശതകൾ അനുഭവിച്ചിരുന്നു. മൃതദേഹം ഞായറാഴ്ച ഉച്ചയ്‌ക്ക് 12.30 ന് ശാന്തി കവാടത്തിൽ സംസ്‌കരിക്കും. ഞായറാഴ്ച രാവിലെ 11 മുതൽ 12 വരെ കൊച്ചു പ്രേമന്റെ മൃതദേഹം തിരുവനന്തപുരം ഭാരത് ഭവനിൽ പൊതുദർശനത്തിന് വയ്‌ക്കും.
Comments