ബ്രസീലിയ: ഇതിഹാസ ഫുട്‌ബോൾ താരം പെലെ ആശുപത്രിയിൽ തുടരുന്നു. കീമോതെറാപ്പിയോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹത്തെ പാലിയേറ്റിവ് കെയറിലേക്ക് മാറ്റിയെന്നുമാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കുടൽ ക്യാൻസറിന് ചികിത്സയിൽ കഴിയുന്ന പെലെയ്‌ക്ക് ശ്വാസകോശത്തിൽ അണുബാധ കണ്ടെത്തിയതിനെ തുടർന്നാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2021ൽ നടത്തിയ ശസ്ത്രക്രിയയിൽ പെലെയുടെ വൻകുടലിൽ നിന്ന് ട്യൂമർ നീക്കം ചെയ്തിരുന്നു. അന്നുമുതൽ അദ്ദേഹം കൃത്യമായ ഇടവേളകളിൽ ആശുപത്രിയിൽ എത്തി പരിശോധന നടത്തും. അത്തരമൊരു ചെക്കപ്പിനിടെയാണ് അണുബാധ കണ്ടെത്തിയത്.
അതേസമയം ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് പെലെയുടെ മകൾ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ന്യൂയർ ദിനത്തിൽ അച്ഛനോടൊപ്പം ഉണ്ടാകുമെന്നും ആരാധകർക്കായി ചിത്രങ്ങൾ പങ്കുവെക്കാമെന്നും മകൾ അറിയിച്ചു. ഇതിന് പിന്നാലെയാണ് പെലെ കീമോതെറാപ്പിയോട് പ്രതികരിക്കുന്നില്ലെന്ന വാർത്ത പുറത്തുവന്നത്.
സാവോ പോളോയിലുള്ള ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലാണ് പെലെ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 82-കാരനായ അദ്ദേഹത്തിന് ഹൃദയ സംബന്ധമായ അസുഖങ്ങളുമുണ്ട്. ട്യൂമർ മൂലം ദീർഘനാളായി ചികിത്സയിൽ കഴിയുന്ന പെലെയുടെ ആരോഗ്യനില വീണ്ടും വഷളായതോടെ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ പ്രാർത്ഥനയിലാണ്.
Comments