ഗാന്ധിനഗർ: തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് സീറ്റ് നൽകുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന ഗുജറാത്ത് ഇമാമിന്റെ പരാമർശം വിവാദമാകുന്നു. വനിതകളെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത് ഇസ്ലാമിനെതിരാണ്. ഇത് മതത്തെ ദുർബലപ്പെടുത്തും. ഇവിടെയെന്താ ആണുങ്ങളാരും ബാക്കിയില്ലാത്തതിനാലാണോ പെണ്ണുങ്ങളെ നിർത്തുന്നതെന്നും ഇമാം ചോദിച്ചു.
അഹമ്മദാബാദിലെ ജമാ മസ്ജിദ് ഇമാമായ ഷാബ്ബിർ അഹമ്മദ് സിദ്ദിഖിയാണ് വിവാദ പരാമർശം നടത്തിയത്. ഇസ്ലാമിൽ ഒരു പ്രത്യേക സ്ഥാനം സ്ത്രീകൾക്ക് നൽകുന്നുണ്ട്. നിങ്ങൾക്ക് അത് മനസിലാകുമല്ലോ.. അതിനാൽ ആരോണോ മുസ്ലീം സ്ത്രീകളെ മത്സരിപ്പിക്കാൻ മുതിരുന്നത് അവർ ഇസ്ലാമിനെയാണ് ചോദ്യം ചെയ്യുന്നതെന്ന് ഇമാം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന് മുസ്ലീം സ്ത്രീകൾ മത്സരിക്കുന്നതിൽ വ്യക്തിപരമായും വിയോജിപ്പാണ് തനിക്ക് രേഖപ്പെടുത്താനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കാരണം അവർക്ക് ഡോർ-ടു-ഡോർ ക്യാമ്പയിൻ നടത്തേണ്ടി വരും. എല്ലാവരോടും സംസാരിക്കേണ്ടി വരുമെന്ന ആശങ്കയും ഇമാം അറിയിച്ചു.
നിങ്ങൾ സ്ത്രീകളെ എംഎൽഎയും കൗൺസിലർമാരുമൊക്കെ ആക്കിയാൽ എന്തായിരിക്കും സംഭവിക്കുക? ഹിജാബിനെ സംരക്ഷിക്കാൻ പിന്നെ നമുക്ക് കഴിയില്ല. ഹിജാബ് പ്രശ്‌നം ഉന്നയിക്കാൻ പോലും പിന്നീട് കഴിഞ്ഞെന്ന് വരില്ല. സർക്കാരിനോട് ഹിജാബ് പ്രശ്‌നം അവതരിപ്പിച്ചാൽ നിങ്ങളുടെ സ്ത്രീകളെല്ലാം ഇപ്പോൾ പാർലമെന്റിൽ പോലും എത്തുന്നുണ്ടല്ലോ എന്നായിരിക്കും മറുപടിയെന്നും അദ്ദേഹം പറഞ്ഞു.
Comments