ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻസിനെ രൂക്ഷമായി വിമർശിച്ച് തെന്നിന്ത്യൻ താരം റാണ ദഗ്ഗുബട്ടി. യാത്രികർക്ക് മോശം സേവനമാണ് ഇൻഡിഗോ നൽകുന്നതെന്ന് ആയിരുന്നു താരത്തിന്റെ വിമർശനം. ഇൻഡിഗോയിലുണ്ടായ മോശം അനുഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു താരത്തിന്റെ വിമർശനം.
ഏറ്റവും മോശം അനുഭവമായിരുന്നു ഇൻഡിഗോയിൽ നിന്നും നേരിടേണ്ടിവന്നത് എന്ന് റാണ ട്വിറ്ററിൽ കുറിച്ചു. വിമാനങ്ങൾ എപ്പോൾ എത്തും എന്നതിനെക്കുറിച്ച് ഒരു വിവരവുമില്ല. ലഗേജ് ആണെങ്കിൽ കണ്ടെത്താനും കഴിഞ്ഞില്ല. ഒന്നിനെക്കുറിച്ചും ജീവനക്കാർക്കും അറിവില്ല. എന്ത് കഷ്ടമാണിതെന്നും റാണ പ്രതികരിച്ചു.
റാണയുടെ ട്വീറ്റ് ചർച്ചയായതോടെ മാപ്പ് ചോദിച്ച് ഇൻഡിഗോ എയർലൈൻസ് രംഗത്ത് എത്തി. അസൗകര്യമുണ്ടായതിൽ മാപ്പ് ചോദിക്കുന്നതായി ഇൻഡിഗോ അധികൃതർ വ്യക്തമാക്കി. ലഗ്ഗേജ് താങ്കളിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. എത്രയും വേഗം എത്തിച്ചു നൽകുമെന്നും ഇൻഡിഗോ പ്രതികരിച്ചു.
അതേസമയം ഇതിനിടെ ഇൻഡിഗോ അധികൃതർ പാഴ്‌സലുകൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വിമാനത്തിൽ നിന്നുള്ള പാഴ്‌സലുകൾ വാഹനത്തിനുള്ളിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതിലും വിശദീകരണവുമായി ഇൻഡിഗോ അധികൃതർ രംഗത്ത് വന്നിട്ടുണ്ട്.
Comments