ഡൽഹി: ഭീകരവാദ മനോഭാവം പാകിസ്താന് നിലനിൽക്കുന്ന കാലത്തോളം ചർച്ച നടത്താൻ കഴിയില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഡൽഹിയിൽ ജർമ്മൻ പ്രധാനമന്ത്രി അന്നലീന ബെയർബോക്കിനൊപ്പം സംയുക്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് പുറമെ അന്താരാഷ്ട്ര വിഷയങ്ങളിലും ഇന്ത്യയും ജർമ്മനിയും ചർച്ച നടത്തിയെന്ന് ജയശങ്കർ വ്യക്തമാക്കി.
‘ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് പുറമെ, ഇന്നത്തെ പ്രധാന അന്താരാഷ്ട്ര വിഷയങ്ങളിലും ഞങ്ങൾ ചർച്ച നടത്തി. യുക്രൈൻ-റഷ്യ സംഘർഷം, ഇന്തോ-പസഫിക് മേഖലയിലെ സാഹചര്യങ്ങൾ, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ഇറാൻ, സിറിയ എന്നീ രാജ്യങ്ങളുടെ പ്രശ്നങ്ങൾ എന്നിങ്ങനെ പല അന്താരാഷ്ട്ര വിഷയങ്ങളിലും ചർച്ച നടന്നു. പാകിസ്താനും-ഇന്ത്യയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും ചർച്ച നടന്നു. എന്നാൽ, പാകിസ്താനുമായി ഇന്ത്യ ചർച്ചയ്ക്ക് തയ്യാറല്ല. രാജ്യത്തിനകത്തും അതിർത്തികളിലും നേരിടുന്ന തീവ്രവാദമാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. ഈ തീവ്രവാദ മനോഭാവം പാകിസ്താന് നിലനിൽക്കുന്ന കാലത്തോളം ഒരു ചർച്ചയ്ക്കും ഇന്ത്യ തയ്യാറല്ല’ എന്നാണ് ജയശങ്കർ പറഞ്ഞത്.
അതേസമയം, ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ നീണ്ട ചരിത്രവും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചു. നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 70-ാം വർഷം ആഘോഷിക്കുകയാണ് ഇരു രാജ്യങ്ങളും. രണ്ടു പതിറ്റാണ്ടിലേറെ പഴക്കമുള്ള ബന്ധം ദൃഢമായി തന്നെ മുന്നോട്ട് പോകുകയാണ്. ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളിയാണ് ജർമ്മനി. വ്യാപാരം, നിക്ഷേപം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും ഒരേ മനസ്സോടെ മുന്നോട്ട് പോകുകയാണെന്നും എസ്.ജയശങ്കർ വ്യക്തമാക്കി.
Comments