ന്യൂഡൽഹി: രാജ്യത്തെ അനധികൃത മയക്കുമരുന്ന് കടത്തിനെതിരെ എൻഫോഴ്സ്മെന്റ് ഏജൻസികൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. വൻകിട മയക്കുമരുന്ന് കള്ളക്കടത്തുകാരെ കണ്ടെത്തണമെന്നും ഇന്ത്യ മയക്കുമരുന്ന് കടത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നുണ്ടോയെന്ന് വിവിധ ഏജൻസികൾ പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
ഡയറക്ട്രേറ്റ് ഓഫ് റവന്യു ഇന്റലിജൻസിലെ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഒരു കള്ളക്കടത്തുകാരും രാജ്യത്ത് പ്രവേശിക്കാൻ പാടില്ലെന്നും ഓരോ കേസുകളും വളരെ നേരത്തെ തന്നെ കണ്ടെത്താനും കഴിയണമെന്നും അവർ സൂചിപ്പിച്ചു. ഇത്തരം അനധികൃത കള്ളക്കടത്തുകാർക്ക് വളരാനുള്ള ഭൂമിയായി മാറരുത് ഇന്ത്യയെന്നും ഇത്തരക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കാൻ കഴിയണമെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി. ഡിആർഐയുടെ 65-ാം സ്ഥാപക ദിനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.
രാജ്യത്ത് കൊക്കെയ്‌ന്റെ ഉപയോഗം വർദ്ധിക്കുന്നതായി അവർ പറഞ്ഞു. 2019-20 കാലഘട്ടത്തിൽ 1.108 കിലോഗ്രം കൊക്കെയ്‌നാണ് പിടികൂടിയത്.എന്നാൽ 2022-ൽ ഇത് 310 കിലോഗ്രാമായി വർദ്ധിച്ചു. കഴിഞ്ഞ വർഷം 3,410.71 കിലോഗ്രം ഹെറോയിനാണ് ഡിആർഐ പിടിച്ചെടുത്തത്. 2020-നെ അപേക്ഷിച്ച് 1,281 ശതമാനം വർദ്ധവനാണുണ്ടായത്. അന്ന് 884.69 കിലോ ഹെറോയിനായിരുന്നു പിടികൂടിയത്. 2021-22-ൽ 131 പേരാണ് മയക്കുമരുന്ന് കടത്തിൽ പിടിയിലായത്.
ആഗോള സഹകരണം വർദ്ധിപ്പിക്കുന്നതിനായി ദ്വിദിന സമ്മേളനം സംഘടിപ്പിക്കാനും ധനമന്ത്രി നിർദേശിച്ചിട്ടുണ്ട്. ഡിആർഐ, സിബിഐസി. റവന്യു വകുപ്പ് തുടങ്ങിയവർ സംയുക്തമായാകും സമ്മേളനം നടത്തുക. മികച്ച സഹകരണത്തിനായി ഇന്റലിജൻസ് ഏജൻസികളുടെ സഹകരണത്തോടെ വർക്ക്‌ഷോപ്പ് ആരംഭിക്കുമെന്നും കള്ളക്കടത്തിനെ എങ്ങനെ ഇല്ലായ്മ ചെയ്യുമെന്ന് ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
Comments