വാരണാസി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതൃകാ സദ്ഭരണത്തെയും വികസനത്തെയും പ്രശംസിച്ച് തമിഴ്നാട്ടിലെ വിദ്യാഭ്യാസ വിചക്ഷണർ. കാശി തമിഴ് സംഗമത്തിലാണ് യുപി മാതൃകയെ തമിഴ്നാട്ടിൽ നിന്നുള്ള ഒരുപറ്റം വിദ്യാഭ്യാസ വിചക്ഷണർ പുകഴ്ത്തിയത്. ഉത്തർപ്രദേശിലെ വികസനം അത്ഭുതപ്പെടുത്തുന്നതാണെന്നും യോഗി ആദിത്യനാഥ് മറ്റുള്ള സംസ്ഥാനങ്ങൾക്ക് ഒരു റോൽ മോഡൽ ആണെന്നും വാരാണസിയിൽ നടന്നു കൊണ്ടിരിക്കുന്ന കാശി തമിഴ് സംഗമത്തിൽ പങ്കെടുത്തു കൊണ്ട് തമിഴ്നാട്ടിലെ വിദ്യാഭ്യാസ വിചക്ഷണർ പറഞ്ഞു. ഇതിനോടകം തമിഴ്നാട്ടിൽ നിന്നും 200-ലധികം അദ്ധ്യാപകർ കാശി തമിഴ് സംഗമത്തിൽ പങ്കെടുക്കുകയും പ്രയാഗ്രാജ്, അയോദ്ധ്യ എന്നിവടങ്ങളിൽ സന്ദർശിക്കുകയും ചെയ്തു.
‘ഉത്തർപ്രദേശിനായി യോഗി ആദിത്യനാഥ് ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. വികസന പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നു. മറ്റ് സംസ്ഥാനങ്ങൾ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മാതൃകയാക്കേണ്ടതുണ്ട്. യോഗി ആദിത്യനാഥ് ഒരുപാട് പേർക്ക് റോൾ മോഡൽ ആണ്’ എന്ന് ചെന്നൈ പ്രസിഡൻസി കോളേജിലെ പ്രൊഫ ഡി സുബ്ബയ്യ പറഞ്ഞു. ചെന്നൈ പ്രസിഡൻസി കോളേജിലെ വി.കൃഷ്ണമൂർത്തി, അണ്ണാമലൈ യൂണിവേഴ്സിറ്റിയിലെ ബാബു, കോയമ്പത്തൂർ യൂണിവേഴ്സിറ്റിയിലെ ബയോളജി അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി ഭാരതി, ചെന്നൈയിലെ ശ്രീ വെങ്കിടേശ്വര ഗ്രൂപ്പ് ഓഫ് സ്കൂൾസിലെ ഭാഷാ വിദഗ്ദൻ എം.ശിവകുമാർ, ജോലാർപേട്ടയിലെ ശ്രീ കലൈമഗൾ കോളേജ് ഓഫ് എജ്യുക്കേഷനിലെ അസിസ്റ്റന്റ് പ്രൊഫസർ നിർമ്മല തുടങ്ങിയ വിദ്യാഭ്യാസ വിചക്ഷണരാണ് യോഗി ആദിത്യനാഥിന്റെ പ്രവർത്തനത്തെ പ്രശംസിച്ചത്.
‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്ന ആശയത്തിൽ ഊന്നി നിന്നു കൊണ്ടാണ് യോഗി ആദിത്യനാഥിന്റെ ഓരോ പ്രവർത്തനവും. വലിയ തോതിൽ ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ ക്രമസമാധാനം നിലനിർത്തുക എന്നത് വലിയ വെല്ലുവിളിയാണ്. എന്നാൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ സംസ്ഥാനം ശാന്തമാണ്. ഉത്തർപ്രദേശിലെ ജനങ്ങളെല്ലാം തന്റെ കുടുംബത്തിലെ അംഗങ്ങളാണെന്ന് കരുതി കൊണ്ടാണ് യോഗി ആദിത്യനാഥിന്റെ ഓരോ പ്രവർത്തനങ്ങളും. ഉത്തർപ്രദേശിനെ അടുത്തറിയാൻ കാശി സംഗമം പോലുള്ള ഒരു പരിപാടി സംഘടിപ്പിച്ചതിന് നന്ദി ഉണ്ടെന്നും വിദ്യാഭ്യാസ വിചക്ഷണർ പറഞ്ഞു.
Comments