ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ക്ഷേത്ര പൂജാരിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിക്കുന്നതായി പരാതി. ബപട്ട്‌ല സ്വദേശി അടെപ്പള്ളി രാഘവുലുവാണ് ഒരു വിഭാഗം തന്നെ ക്രിസ്തു മതം സ്വീകരിക്കാൻ നിർബന്ധിക്കുന്നുവെന്ന പരാതിയുമായി രംഗത്ത് എത്തിയത്. സംഭവത്തിൽ പോലീസിന് പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം പറയുന്നു. ദളിത് വിഭാഗത്തിൽപ്പെട്ട പൂജാരിയാണ് രാഘവുലു.
അടുത്തിടെ ക്രിസ്ത്യൻ മതം സ്വീകരിച്ച ചിലരാണ് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിക്കുന്നതെന്ന് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ രാഘവുലു പറഞ്ഞു. തിരുമല തിരുപ്പതി ദേവസ്വം ബോർഡിന് കീഴിലുള്ള രാമക്ഷേത്രത്തിലെ പൂജാരിയാണ് താൻ. എന്നാൽ അടുത്തിടെയായി ക്രിസ്ത്യൻ മതം സ്വീകരിച്ച ചിലർ തന്നോട് സനാതന ധർമ്മം ഉപേക്ഷിക്കാൻ നിർബന്ധിക്കുകയാണ്. എന്നാൽ താത്പര്യമില്ലെന്ന് താൻ പറഞ്ഞു. ഇതോടെ സ്ത്രീയെ ഉപദ്രവിച്ചു എന്ന പേരിൽ തനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കി. ഉണ്ടായതെല്ലാം പോലീസിനോട് വെളിപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല.
മൂന്നോളം കേസുകളാണ് പോലീസ് തനിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇനിയും തനിക്കെതിരെ വ്യാജ പരാതികൾ നൽകും. തന്നിലൂടെ ക്ഷേത്രം ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം. എന്ത് വിലകൊടുത്തും രാമക്ഷേത്രം സംരക്ഷിക്കണം എന്നാണ് ഹിന്ദു വിശ്വാസികളോട് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments