കൊച്ചി: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ തുറമുഖ നിർമ്മാണത്തിന് സുരക്ഷ ഒരുക്കാൻ പോലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ഉത്തരവ് പോലീസ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് അദാനി ഗ്രൂപ്പ് കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രവർത്തനം തടസ്സപ്പെടുത്തരുതെന്ന് കോടതി ഉത്തരവ് നിലനിൽക്കുമ്പോൾ തന്നെ സമരക്കാർ സംഘർഷം ഉണ്ടാക്കി എന്നും കേന്ദ്രസേനയുട സംരക്ഷണം ഇല്ലാതെ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ പ്രയാസകരമാണെന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു.
തുറമുഖ പ്രദേശം ഉൾപ്പെടുന്ന മേഖലയിൽ സുരക്ഷ ഒരുക്കാൻ കേന്ദ്രസേനയെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ നിലപാട് കോടതി തേടിയിട്ടുണ്ട്. സുരക്ഷ ഉത്തരവാദിത്വം കേന്ദ്രസേനയെ ഏൽപ്പിക്കുന്നിൽ എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുമായി സമരസമതി നടത്തിയ ചർച്ചയിൽ വിഴിഞ്ഞം സമരം ഒത്തു തീർപ്പ് ആയതിനാൽ കേന്ദ്രസേനയെ നിയോഗിക്കുന്നത് സംബന്ധിച്ച് കോടതിയിൽ സർക്കാർ ഇന്ന് എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് അറിയേണ്ടത്.
അതേസമയം, വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷനടക്കം അക്രമിച്ചിട്ടും വാഹനങ്ങൾ നശിപ്പിച്ചിട്ടും അക്രമികളെ സ്റ്റേഷൻ ജാമ്യത്തിൽ പോലീസ് വിട്ടയച്ചതും, നിർമ്മാണ സാമഗ്രികളുമായി എത്തുന്ന വാഹനങ്ങൾ തടയില്ലെന്ന് സമരക്കാർ കോടതിയിൽ നൽകിയ ഉറപ്പു ലംഘിച്ചതും അദാനി ഗ്രൂപ്പ് ചൂണ്ടിക്കാണിക്കും. ജസ്റ്റിസ് അനു ശിവരാമന്റെ ബഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
Comments