ന്യൂഡൽഹി : വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രമുഖ വ്‌ലോഗർ നംറ ഖാദിർ അറസ്റ്റിൽ. ഗുരുഗ്രാം പോലീസാണ് കഴിഞ്ഞ ദിവസം ഇവരെ അറസ്റ്റ് ചെയ്തത്. നംറയുടെ ഭർത്താവ് വിരാട് ബെനിവാളും കേസിൽ പ്രതിയാണ്. എന്നാൽ ഏറെ നാളായി ഇയാൾ ഒളിവിലാണ്.
പരസ്യകമ്പനി ഉടമയായ വ്യവസായിയെ ആണ് നംറയും ഭർത്താവും ചേർന്ന് ഹണി ട്രാപ്പിൽ കുടുക്കിയത്. തുടർന്ന് ഭീഷണിപ്പെടുത്തി ഇയാളിൽ നിന്ന് 80 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. യൂട്യൂബ് വീഡിയോകളിലൂടെ തന്റെ ബിസിനസ് പ്രൊമോഷന് വേണ്ടിയാണ് യുവതിയെ ബന്ധപ്പെട്ടത്. ഇതിനായി 2.5 ലക്ഷം രൂപയും അഡ്വാൻസായി നൽകി. എന്നാൽ പണം വാങ്ങിയിട്ടും വീഡിയോ ചെയ്തില്ല. തുടർന്ന് പണം തിരികെ ചോദിച്ചതോടെ വിവാഹാഭ്യർത്ഥന നടത്തുകയും കെണിയൊരുക്കി ഹണി ട്രാപ്പിൽ കുടുക്കുകയുമായിരുന്നു.
തന്നെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന് നൽകിയ ശേഷം അശ്ലീല വീഡിയോ പകർത്തുകയായിരുന്നു എന്നാണ് പരാതി. തുടർന്ന് ഈ വീഡിയോ കാണിച്ച് ബലാത്സംഗക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു. വ്യവസായി പരാതി നൽകിയതോടെ ഏറെ കാലമായി ഇരുവരും ഒളിവിലായിരുന്നു. ഗുരുഗ്രാം പോലീസ് നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്.
Comments