മുംബൈ: വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ നാഗ്പൂരിൽ നിന്നും ഹൈദരാബാദിലേക്ക് ആരംഭിക്കണമെന്ന ആവശ്യവുമായി മഹാരാഷ്‌ട്ര മന്ത്രി സുധീർ മുംഗന്തിവാർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. വ്യാപാര മേഖലയെ ഉത്തേജിപ്പിക്കാൻ ഇത് വഴി കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി.
മഹാരാഷ്‌ട്രയിലെ വിദർഭ മേഖലയിൽ നിന്നുള്ള നാഗ്പൂർ, ഗോണ്ടിയ, ഭണ്ഡാര, ചന്ദ്രപൂർ എന്നീ നാല് ജില്ലകൾക്ക് ഹൈദരാബാദുമായി മികച്ച വ്യാപാര ശൃംഖലയാണുള്ളത്. നിലവിൽ ഈ മേഖലയിൽ 22 ട്രെയിനുകൾ ഓടുന്നുണ്ടെങ്കിലും 575 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയുന്ന അതിവേഗ തീവണ്ടി വേണമെന്നതാണ് ആവശ്യം. വിനോദ സഞ്ചാരികൾ, വ്യാപാരികൾ, സംരംഭകർ തുടങ്ങിയവർക്ക് പുതിയ ട്രെയിൻ വഴി ഗുണം ചെയ്യുമെന്നും മന്ത്രി കത്തിൽ വിശദീകരിച്ചു.
ഛത്തീസ്ഗഡിലെ നാഗ്പൂരിനെയും ബിലാസ്പൂരിനെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് ട്രെയിൻ സർവീസ് പ്രധാനമന്ത്രി ഡിസംബർ 11-ന് ഉദ്ഘാടനം ചെയ്യാനിരിക്കവേയാണ് മന്ത്രിയുടെ കത്ത്. രാജ്യത്തെ ആറാമത്തെ സെമി-ഹൈ സ്പീഡ് വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടനമാണ് 11-ന് നടക്കുക.
Comments