തിരുവനന്തപുരം : കേരളത്തിൽ 80 ശതമാനം ബുദ്ധിജീവികളും കമ്യൂണിസ്റ്റുകാരായിരിക്കുമെന്ന് മന്ത്രി പി രാജീവ്. മുഖ്യമന്ത്രിക്ക് വേണ്ടി ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെയാണ് നിയമമന്ത്രി ഇക്കാര്യം പറഞ്ഞത്. സർവകലാശാല ചാൻസലറുടെ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബില്ലിൽ ചർച്ച തുടരുന്നതിനിടെയായിരുന്നു പരാമർശം.
ഇന്ത്യയിലെ 150 സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്ക് യുജിസി അംഗീകാരം ഇല്ലെന്നും കേരളത്തിൽ മാത്രമല്ല യുജിസി നിർദേശം പാലിക്കപ്പെടാതിരിക്കുന്നത് എന്ന് പി രാജീവ് പറഞ്ഞു. നിയമം അനുസരിച്ചാണ് സർവകലാശാലകളിൽ എൽഡിഎഫ് സർക്കാർ നിയമനങ്ങൾ നടത്തുന്നത് എന്നും മന്ത്രി വാദിച്ചു.
സർവകലാശാല സെനറ്റുകളിൽ എൽഡിഎഫ് സർക്കാർ നിയമിച്ചവരെക്കുറിച്ച് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഗവർണർക്ക് പകരം വിദ്യാഭ്യാസ വിദഗ്ധനെ ചാൻസലർ ആക്കാനാണ് ബില്ലിൽ വ്യക്തമാക്കുന്നത്. ഇത് നിലവിൽ വന്നാൽ ചാൻസലറെയും സർക്കാരിന് നിയമിക്കാനാകും.
അതേസമയം പ്രതിപക്ഷം ഈ ബില്ലിനെ എതിർത്തു. ബിൽ നിലനിൽക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഭയെ അറിയിച്ചു.
Comments