കൊച്ചി: എടയാർ സിങ്ക് ലിമിറ്റഡ് ‘ഫോർച്യൂൺ ഗ്രൗണ്ട്’ എന്ന പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ചു. എടയാർ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ഏരിയയിൽ കമ്പനിയുടെ 108 ഏക്കർ സ്ഥലത്ത് മൾട്ടി -സോൺ ഇൻഡസ്ട്രിയൽ പാർക്ക് ആൻഡ് ലോജിസ്റ്റിക്സ് ഹബ്ബാണ് കമ്പനി വികസിപ്പിക്കുന്നത്. 2023ന്റെ ആദ്യ പാദത്തിൽ ഒന്നാം ഘട്ട നിർമ്മാണം ആരംഭിച്ച് 2026ഓടെ പദ്ധതി പ്രവർത്തനക്ഷമമാകുമെന്നും കമ്പനി അധികൃതർ പറഞ്ഞു. ആറായിരത്തോളം തൊഴിലവസരങ്ങളാണ് പദ്ധതിയുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്നത്.
ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കേരളത്തിൽ അനന്തമായ സാധ്യതകളാണുള്ളത്. കേരള സർക്കാരിന്റെ ‘ഇൻഡസ്ടറി ഫസ്റ്റ്’ നയത്തെ മുൻനിർത്തി, സംസ്ഥാനത്ത് ഒരു ലക്ഷം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ പ്രാവർത്തികമാക്കുകയെന്ന വ്യവസായ മന്ത്രിയുടെ വീക്ഷണത്തെ ഊർജ്ജിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംവിധാനം സജ്ജീകരിക്കുന്നത്. പരമ്പരാഗത സംഭരണ, ഗതാഗത പ്രവർത്തനങ്ങൾക്കപ്പുറം ലോജിസ്റ്റിക്സിനെ സമ്പൂർണ വ്യവസായമായി വികസിപ്പിച്ചെടുക്കുന്ന സംവിധാനം കൂടിയായിരിക്കുമിതെന്ന് എടയാർ സിങ്ക് ലിമിറ്റഡ് ചെയർമാൻ അബ്ദുൾ സലിം പറഞ്ഞു.
25 ലക്ഷം ചതുരശ്ര അടിയിൽ നിർമിക്കുന്ന വ്യാവസായിക, ലോജിസ്റ്റിക് വെയർഹൗസുകളും അനുബന്ധ സൗകര്യങ്ങളും ഉൾപ്പെടുന്ന നിർദിഷ്ട 800 കോടിയുടെ പദ്ധതി കേരളത്തിന്റെ വ്യാവസായിക ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും. സെക്ടർ തിരിച്ചുള്ള ക്ലസ്റ്ററിങ് അടിസ്ഥാനത്തിൽ ക്രമീകരിക്കുന്ന ആദ്യത്തെ വ്യാവസായിക സംവിധാനമായിരിക്കുമിതെന്ന് കമ്പനി മാനേജിങ് ഡയറക്ടർ മുഹമ്മദ് ബിസ്മിത്ത് പറഞ്ഞു.
നൂറോളം വ്യാവസായിക, നിർമാണ യൂണിറ്റുകളെ ആകർഷിക്കുന്ന പദ്ധതി 2500 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുമെന്നാണു ഡിപിആർ വ്യക്തമാക്കുന്നത്. സംരംഭകർ, ഉൽപ്പാദകർ, വ്യാപാരികൾ എന്നിവർക്ക് ആഗോളതലത്തിൽ മുന്നേറാൻ അവസരങ്ങൾ നൽകുന്ന ഒരിടമായി സൗകര്യം വളരുമെന്ന് കമ്പനി പ്രതിനിധികൾ പ്രതീക്ഷ പങ്കുവെച്ചു. സുസ്ഥിരമായ പ്രാദേശിക വികസന ലക്ഷ്യങ്ങൾ മുൻനിർത്തി, ദീർഘകാല നേട്ടങ്ങൾ പ്രദാനം ചെയ്യുന്ന മേഖലകൾ കേന്ദ്രീകരിച്ച് ഇൻഡസ്ട്രിയൽ ക്ലസ്റ്ററുകൾ വ്യവസായ പാർക്കിലുണ്ടാവും. സമാന സ്വഭാവമുള്ള വ്യവസായങ്ങൾ ഏകോപിപ്പിക്കുക വഴി സഞ്ചിതമായ പല നേട്ടങ്ങളും കൈവരിക്കാൻ സാധിക്കും.
Comments