ന്യൂഡൽഹി: ഒരേസമയം നാല് ഭാര്യമാരുണ്ടാകുന്നത് അസ്വാഭാവികമാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കഗരി. മുസ്ലീം പുരുഷന്മാർക്ക് ഒരേസമയം ഒന്നിൽക്കൂടുതൽ ഭാര്യമാർ ഉണ്ടാകുന്നതിനെക്കുറിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വിമർശിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
” രണ്ട് സിവിൽ നിമയങ്ങളുള്ള ഏതെങ്കിലും മുസ്ലീം രാഷ്‌ട്രത്തെത്തെക്കുറിച്ച് നിങ്ങൾക്കറിയുമോ? ഒരു പുരുഷൻ ഒരു സ്ത്രീയെ വിവാഹം ചെയ്യുകയെന്നത് സ്വാഭാവികമായ പ്രക്രിയയാണ്. എന്നാൽ ഒരു പുരുഷൻ നാല് സ്ത്രീകളെ വിവാഹം കഴിക്കുന്നത് അസ്വാഭാവികമാണ്. മുസ്ലീം സമുദായത്തിലെ വിദ്യാഭ്യാസ സമ്പന്നരായ, പുരോഗമന ചിന്താഗതിയുള്ള ആളുകൾ ഒരിക്കലും നാല് തവണ വിവാഹം കഴിക്കാറില്ല. ഏകീകൃത സിവിൽ കോഡ് ഒരു മതത്തിനും എതിരല്ല. മറിച്ച് രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ളതാണ്” നിതിൻ ഗഡ്കരി വ്യക്തമാക്കി.
രാഷ്‌ട്രീയമായ കാഴ്ചപ്പാടിലൂടെയല്ല ഏകീകൃത സിവിൽ കോഡിനെ നോക്കിക്കാണേണ്ടത്. ഈ രാജ്യത്തെ പാവപ്പെട്ടവർക്ക് ഗുണം ചെയ്യുന്ന നിയമമാണിതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
ഒന്നിൽക്കൂടുതൽ ഭാര്യമാരുള്ള മുസ്ലീം പുരുഷന്മാർക്ക് എതിരാണ് തന്റെ പാർട്ടിയെന്നായിരുന്നു കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രതികരിച്ചത്. ലോക്‌സഭ എംപി ബദറുദീൻ അജ്മലിന്റെ പ്രസ്താവനകൾക്കെതിരെ ആയിരുന്നു അസം മുഖ്യമന്ത്രിയുടെ വിമർശനം. എഐയുഡിഎഫ് അദ്ധ്യക്ഷനായ ബദറുദീൻ ആവശ്യപ്പെടുന്നത് പ്രകാരം 20-25 കുട്ടികളെ മുസ്ലീം സ്ത്രീകൾ പ്രസവിക്കുകയാണെങ്കിൽ അവർക്കാവശ്യമായ ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം തുടങ്ങി എല്ലാതിന്റെയും ചിലവുകൾ വഹിക്കാൻ ബദറുദീൻ തയ്യാറാകണമെന്നായിരുന്നു അസം മുഖ്യമന്ത്രിയുടെ പ്രതികരണം.
ഭാര്യയുമായുള്ള ബന്ധം നിയമപരമായി വേർപ്പെടുത്താതെ വീണ്ടും വീണ്ടും വിവാഹം ചെയ്യുന്ന പുരുഷന്മാരെ അംഗീകരിക്കാനാകില്ല. അത്തരം സംവിധാനങ്ങളും നിയമങ്ങളും മാറ്റേണ്ടതാണ്. മുസ്ലീം സ്ത്രീകൾക്ക് നീതിയുറപ്പാക്കാൻ പ്രവർത്തിക്കുമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
Comments