ചെന്നൈ: തമിഴ്‌നാട്ടിൽ ആഞ്ഞടിച്ച് മാൻദൗസ്. ചെന്നൈ നഗരത്തിൽ വലിയ നാശനഷ്ടമാണ് ചുഴലിക്കാറ്റ് ഉണ്ടാക്കിയത്. ഇന്നലെ രാത്രി മുതൽ നഗരത്തിൽ ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്. വെള്ളിയാഴ്ച അർദ്ധ രാത്രിയോടെയാണ് മാൻദൗസ് ചുഴലിക്കാറ്റ് തീരം തൊട്ടത്.
മെറീന ബീച്ചിൽ ദിവ്യാംഗർക്കായി സ്ഥാപിച്ചിരുന്ന റാംപ് കാറ്റിൽ തകർന്നു. കഴിഞ്ഞ മാസം 27 നായിരുന്നു റാംപിന്റെ ഉദ്ഘാടനം. ഇതിന് പുറമേ നഗരത്തിൽ പലഭാഗങ്ങളിലെയും റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ വലിയ ഗതാഗത തടസ്സമാണ് അനുഭവപ്പെടുന്നത്. നഗരത്തിൽ മാത്രം 35 ഓളം മരങ്ങൾ കടപുഴകി വീണു. വൈദ്യുത പോസ്റ്റുകൾ കടപുഴകി വീണതിനെ തുടർന്ന് നഗരത്തിന്റെ പലഭാഗങ്ങളിലും വൈദ്യുതി തടസ്സം ഉണ്ടായി. ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നതുവരെ ആളുകളോട് അനാവശ്യമായി പുറത്ത് ഇറങ്ങരുത് എന്നാണ് ഗ്രേറ്റർ ചെന്നൈ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.
ടി നഗറിൽ നിർത്തിയിട്ട കാറുകൾക്ക് മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു. മൂന്ന് കാറുകളാണ് തകർന്നത്. സംഭവ സമയം കാറുകൾക്കുള്ളിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വൻ ദുരന്തം ഒഴിവായി. സംസ്ഥാനത്ത് ഒട്ടാകെ 600 സ്ഥലങ്ങളിലെ വൈദ്യുതി ബന്ധമാണ് വിച്ഛേദിക്കപ്പെട്ടിട്ടുള്ളത്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി 200 ഓളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 9000 പേർക്ക് ഭക്ഷണവും അവശ്യവസ്തുക്കളും നൽകി. സംസ്ഥാനത്തെ സാഹചര്യങ്ങൾ അധികൃതർ നിരന്തരമായി നിരീക്ഷിച്ചുവരികയാണ്. അടിയന്തിര സാഹചര്യത്തിൽ ബന്ധപ്പെടാൻ ഹെൽപ്പ് ലൈൻ നമ്പറുകളും പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ മഴ ലഭിക്കുന്നതിനാൽ തമിഴ്‌നാട്ടിലെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. ചെങ്കൽപ്പേട്ട്, വില്ലുപുരം, കാഞ്ചീപുരം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. തമിഴ്‌നാടിന് പുറമേ ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുകയാണ്.
അതേസമയം കേരളത്തിലും മൂടിക്കെട്ടിയ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ചിലയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്.വരും മണിക്കൂറുകൾ കാറ്റ് ദുർബലമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുടർന്ന് ന്യൂനമർദ്ദമായി മാറും.
Comments