തിരുവനന്തപുരം: മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നും പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ വിമർശിച്ച് ബിജെപി നേതാവ് എ.പി.അബ്ദുള്ളക്കുട്ടി. എം.വി ഗോവിന്ദന്റെ പ്രസ്താവന പഴയ എം.വി ആറിന്റെ ആശയമാണ്. ലീഗുമായി സഖ്യം ചേരണമെന്നാവശ്യപ്പെട്ട് 1985-ൽ സിപിഎം എറണാകുളം സമ്മേളനത്തിൽ എം.വി രാഘവനും കൂട്ടരും ബദൽ രേഖ അവതരിപ്പിച്ചു. എന്നാൽ ഇഎംഎസ് അച്യുതാനന്ദന്റെ സഹായത്തോടെ ആ നീക്കത്തെ തകർത്തു. തുടർന്ന് എം.വി.ആർ, പുത്തലത്ത് നാരായണൻ, പി.വി. കുഞ്ഞികണ്ണൻ തുടങ്ങി നിരവധി പ്രമുഖ നേതാക്കളെ സിപിഎമ്മിൽ നിന്നും പുറത്താക്കി എന്ന് അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാണിച്ചു.
എം.വി ഗോവിന്ദനും എം.വി ആറിന്റെ വാദക്കാരനായിരുന്നു. പാർട്ടി എം.വി ഗോവിന്ദനെ തരം താഴ്‌ത്തി മോറാഴ ബ്രാഞ്ച് കമ്മറ്റിയിലാക്കി. അങ്ങനെയുള്ള എം.വി ഗോവിന്ദനിൽ നിന്നും മുസ്ലിം ലീഗിനെ പുകഴ്‌ത്തി കൊണ്ടുള്ള പ്രസ്താവന അത്ഭുതം ഉണ്ടാക്കുന്നില്ല. എം.വി ഗോവിന്ദന്റെ നിലപാടിനെതിരെ സിപിഎമ്മിലെ നിശബ്ദ അച്യുതാനന്ദൻ ഗ്രൂപ്പുകാരുടെ അമർഷം അണപൊട്ടി ഒഴുകുന്ന കാലം അകലെയല്ല. അവർ അത് അടക്കിപ്പിടിച്ചരിക്കുകയാണ്. അച്യുതാനന്ദൻ ജീവിച്ചിരിക്കുമ്പോൾ ഗോവിന്ദനെ കൊണ്ട് ഈ കടുംകൈ ചെയ്യിപ്പിച്ചത് പിണറായിയുടെ അടങ്ങാത്ത അച്യുതാനന്ദൻ വിരോധം കൂടിയാണ്. അല്ലാതെ, എം.വി.ഗോവിന്ദന്റെ പ്രസ്താവനയ്‌ക്ക് യാതൊരു കാലിക പ്രസക്തിയുമില്ല.
എം.വി.ഗോവിന്ദന്റെ പ്രസ്താവന സിപിഎമ്മിൽ ദൂരവ്യാപക ചലനങ്ങൾ ഉണ്ടാക്കും. ഒരു കാര്യം ഉറപ്പാണ്, കേരളത്തിലെ കോൺഗ്രസിന്റെ ഭാവി ഗുജറാത്തിലെ കോൺഗ്രസിനേക്കാളും കഷ്ടമായിരിക്കും. സിപിഎമ്മിന്റെ മുസ്ലിം വർഗീയ പ്രീണന നയത്തിനെതിരെ ഒരു ബദൽ ശക്തി ബിജെപിയുടെ നേതൃത്വത്തിൽ ഉയർന്ന് വരുന്നതിന് ഈ രാഷ്‌ട്രീയ സാഹചര്യം ഗുണം ചെയ്യും. സഖാവ് എം.എ ബേബിയും കൂട്ടരും എന്ത് പറയുന്നു എന്ന് കേൾക്കാൻ കേരള രാഷ്‌ട്രീയത്തിന് കൗതുകമുണ്ട്. രോഗശയ്യയിലായ സഖാവ് വിഎസിന്റെ നാവ് പൊങ്ങുമായിരുന്നെങ്കിൽ ‘ഈ ഗോവിന്ദൻ പിണറായി വിജയന്റെ അടുക്കളപ്പണിക്കാരനാണ്’ എന്ന് നീട്ടി വലിച്ച് പറയുമായിരുന്നു.
Comments