പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും. രാവിലെ 11 ന് നിയമസഭാ മന്ദിരത്തിലെ ചേംബറിലാണ് യോഗം. ദേവസ്വം ഉദ്യോഗസ്ഥരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
കൊറോണ നിയന്ത്രണങ്ങൾ നീക്കം ചെയ്തതിന് ശേഷമുള്ള ആദ്യത്തെ ശബരിമല തീർത്ഥാടന കാലമായതിനാൽ വൻ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. പ്രതിദിനം ഒരു ലക്ഷത്തോളം ഭക്തർ ദർശനത്തിനായി ശബരിമലയിലെത്തുന്ന സാഹചര്യത്തിലാണ് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്. ദർശന സമയമടക്കമുള്ള കാര്യങ്ങളും കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ചും ഇന്ന് ചേരുന്ന യോഗം ചർച്ച ചെയ്യും.
ഒരു ലക്ഷത്തിന് മുകളിലേക്ക് വെർച്വൽ ക്യു ബുക്കിങ് ഉയരാൻ പാടില്ലെന്നാണ് പോലീസ് നിർദേശം. നിലയ്ക്കലിൽ കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സംവിധാനമില്ലെന്നും 85,000 പേരായിട്ട് വെർച്വൽ ക്യു ബുക്കിങ് എണ്ണം കുറക്കണമെന്നതും ഉന്നതതലയോഗത്തിൽ പോലീസ് അറിയിക്കും. ഭക്തരുടെ തിരക്ക് കാരണം കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടും, പാർക്കിംഗ് സൗകര്യത്തിലെ കുറവും പോലീസ് ചൂണ്ടിക്കാണിക്കും.
അതേസമയം തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ ആവശ്യമായ ക്രമീകരണങ്ങളൊരുക്കാൻ ഹൈക്കോടതിയും സർക്കാരിനോട് നിർദേശിച്ചിരുന്നു. ഇന്നലെ ക്ഷേത്രത്തിലെ ദർശന സമയം കൂട്ടാൻ തീരുമാനമെടുത്തിരുന്നു. നിലവിലെ ദർശന സമയങ്ങളേക്കാൾ രാവിലെയും വൈകിട്ടും അരമണിക്കൂർ വീതം ദർശനം സമയം കൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് പ്രകാരം നേരത്തെ 18 മണിക്കൂറായിരുന്ന ദർശന സമയം 19 മണിക്കൂറായി മാറും.
Comments