ബെയ്ജിംഗ് : ലോകത്തെ പല രാജ്യങ്ങളിലും കൊറോണ ഭീതി ഒഴിയുമ്പോൾ ചൈനയെ മാത്രം പിടിവിടാതെ തുടരുകയാണ് മഹാമാരി. ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗിൽ ഇന്നും പകുതിയിലധികം കടകൾ അടഞ്ഞുകിടക്കുകയാണ്. ആയിരത്തിലധികം ആളുകളാണ് കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുമ്പോൾ. കർശനമായ കൊറോണ നിയന്ത്രണങ്ങൾ ഭരണകൂടം പിൻവലിച്ചതിന് പിന്നാലെയാണ് വീണ്ടും കേസുകൾ വർദ്ധിക്കുന്നത് എന്നാണ് റിപ്പോർട്ട്.
വുഹാനിലെ ലാബിൽ നിന്ന് കൊറോണ മഹാമാരി പടർന്നുപിടിച്ചത് മുതൽ പ്രതിരോധ കുത്തിവെയ്പ്പുകളോ മറ്റ് ചികിത്സകളോ നൽകാതെ ജനങ്ങളെ വീടുകളിൽ അടച്ചിടുന്ന നയമാണ് ചൈന നടപ്പിലാക്കുന്നത്. ലോകാരോഗ്യ സംഘടന ഉൾപ്പെടെ അംഗീകരിച്ച ഫലപ്രദമായ വാക്‌സിനുകൾ കുത്തിവെയ്‌ക്കാതെ സ്വയം നിർമ്മിച്ച വാക്‌സിനുകളാണ് ഭരണകൂടം ഉപയോഗിക്കുന്നത് എന്നാണ് വിവരം. കേസുകൾ വർദ്ധിക്കുന്ന പ്രദേശങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച് ആളുകളെ പൂർണമായും നിയന്ത്രിക്കുകയായിരുന്നു ഇവരുടെ രീതി.
മൂന്ന് വർഷമായി രാജ്യത്ത് ഇത് തുടർന്നുവരികയാണ്. സീറോ കൊറോണ നയം ഉൾപ്പെടെ സർക്കാർ നടപ്പിലാക്കിയിരുന്നു. പക്ഷേ ഇതിലൂടെയൊന്നും കൊറോണ വ്യാപനം കുറയ്‌ക്കാനായില്ല.
ഇതോടെ ഭരണകൂടത്തിനെതിരെ ജനങ്ങളും തെരുവിലിറങ്ങി. ആളുകളെ അഴികൾക്കുള്ളിലാക്കുന്ന ഭരണകൂടത്തിന്റെ ഏകാധിപത്യത്തിനെതിരെയാണ് ഇവർ പ്രതിഷേധം നടത്തിയത്. മറ്റ് രാജ്യങ്ങളിലൊന്നും തന്നെ ഏർപ്പെടുത്താത്ത കർശനമായ നിയന്ത്രണങ്ങൾ തങ്ങൾക്കാവശ്യമില്ലെന്നും സുരക്ഷിതമായ ചികിത്സാ രീതികളാണ് സർക്കാർ ഒരുക്കേണ്ടത് എന്നും ജനങ്ങൾ ആവശ്യപ്പെട്ടു. വർഷങ്ങളായി കൊറോണ പ്രതിരോധം എന്ന പേരിൽ ചൈന നടപ്പിലാക്കുന്ന നിയന്ത്രണങ്ങൾ കൊണ്ട് വൈറസിനെ ഇല്ലാതാക്കാൻ സാധിച്ചില്ലെന്ന് ജനങ്ങൾ തന്നെ തുറന്നടിച്ചു.
പ്രതിഷേധം കനത്തതോടെയാണ് ചൈനീസ് ഭരണകൂടം ഇത്തരം നിയന്ത്രണങ്ങൾ നിർത്തിലാക്കിയത്. പതിവ് പരിശോധനകൾ പോലും റദ്ദാക്കി.
നിയന്ത്രണങ്ങൾ പിൻവലിച്ച് ഒരാഴ്ച പിന്നിടുമ്പോഴേക്കും വീണ്ടും രാജ്യത്ത് രോഗവ്യാപനം രൂക്ഷമാവുകയാണെന്ന് റിപ്പോർട്ടുകൾ തെളിയിക്കുന്നു. രോഗബാധയെ തുടർന്ന് ആളുകൾ ഇന്നും ക്വാറന്റൈനിലാണ്. കടകളും ബിസിനസ് സ്ഥാപനങ്ങളും അടച്ചുപൂട്ടാൻ ഇവർ നിർബന്ധിതരാകുന്നു. ഫലപ്രദമല്ലാത്ത ചികിത്സാ രീതികളാണ് ഇതിന് കാരണമെന്നാണ് മെഡിക്കൽ വിദഗ്ധർ പറയുന്നത്.
ചൈനയിൽ കൊറോണയുടെ മറ്റൊരു വകഭേദമായ ഒമിക്രോൺ പടർന്നുപിടിക്കുമെന്നും ഒരാളിൽ നിന്ന് 18 പേരിലേക്ക് വരെ ഇത് പകരാമെന്നും പ്രമുഖ ചൈനീസ് എപ്പിഡെമിയോളജിസ്റ്റായ സോങ് നാൻഷാൻ പറഞ്ഞു. പ്രമുഖ നഗരങ്ങളിൽ പതിനായിരക്കണക്കിന് ആളുകളാണ് ഇന്ന് രോഗബാധിതരായിരിക്കുന്നത്. ശനിയാഴ്ച ബെയ്ജിംഗിൽ 1,661 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
ബെയ്ജിംഗിലെ കടകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിവസമാണ്. എന്നാൽ കൊറോണ ഭീതി കാരണം ഞായറാഴ്ച അധികം പേരും വീടുകളിൽ അടച്ചിരിക്കുകയായിരുന്നു. പ്രദേശത്ത് കുറച്ച് കടകൾ മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്. ബെയ്ജിംഗിലെ ഏറ്റവും ജനസംഖ്യയുള്ള ജില്ലയായ ചായോങ്ങിലെ മാളുകൾ വിജനമായിരുന്നു,സലൂണുകളും റെസ്റ്റോറന്റുകളും ചില്ലറ വ്യാപാരികളുടെ കടകളുമെല്ലാം അടച്ചിട്ട അവസ്ഥയാണ്.
Comments