അമേത്തിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് പരാജയം ഏറ്റുവാങ്ങിയ രാഹുൽ വീണ്ടും മണ്ഡലത്തിൽ മത്സരിക്കുമെന്ന് കോൺഗ്രസ്. നെഹ്റു-ഗാന്ധി കുടുംബത്തിന് ബന്ധമുള്ള അമേത്തിയിൽ നിന്ന് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കുമെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് നേതാവ് അജയ് റായ് ബുധനാഴ്ച പറഞ്ഞു. വൻ ഭൂരിപക്ഷത്തിൽ വീണ്ടും എംപിയായി രാഹുലിനെ തിരഞ്ഞെടുത്ത് ഡൽഹിയിലേക്ക് അയക്കണമെന്നാണ് അമേത്തിയിലെ ജനങ്ങളോടുള്ള തന്റെ അഭ്യർത്ഥനയെന്ന് റായ് പറഞ്ഞു.
‘ഗാന്ധി-നെഹ്റു കുടുംബത്തിന് അമേത്തിയുമായുളള ബന്ധത്തിന് വലിയ പഴക്കമുണ്ട്. ആർക്കും അതിനെ ദുർബലപ്പെടുത്താൻ കഴിയില്ല. 2024ൽ രാഹുൽ ഗാന്ധി അവിടെ മത്സരിക്കും,’ റായ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. തുടർച്ചയായി മൂന്ന് തവണ അമേത്തി പാർലമെന്റ് സീറ്റിൽ വിജയിച്ച രാഹുൽ ഗാന്ധിയെ 2019ലെ തിരഞ്ഞെടുപ്പിൽ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി പരാജയപ്പെടുത്തി. നിലവിൽ വയനാട് മണ്ഡലത്തെയാണ് രാഹുൽ ലോക്സഭയിൽ പ്രതിനിധീകരിക്കുന്നത്.
രാഹുൽ ഗാന്ധിയുടെ മാതാപിതാക്കളായ രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും അമേത്തിയിൽ നിന്ന് നേരത്തെ വിജയിച്ചവരാണ്. 2014ലും 2019ലും ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ട നേതാവാണ് റായ്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നിലവിൽ രാജസ്ഥാനിലൂടെ സഞ്ചരിക്കുകയാണ്. ജനുവരി മൂന്നിനോ നാലിനോ ഉത്തർപ്രദേശിൽ പ്രവേശിക്കും. യുപിയിൽ കോൺഗ്രസ് വിവിധ സ്ഥലങ്ങളിൽ ഭാരത് ജോഡോ യാത്രയുടെ മാതൃകയിൽ പ്രാദേശിക യാത്രകൾ നടത്തുന്നുണ്ട്.
Comments